Saturday 20 August 2011

തിരിച്ചറിവ് !



ഓരോ രാവുകളും അവനിലെ വിങ്ങലുകളായിരുന്നു, മറക്കാനാകാത്ത പ്രണയത്തിന്‍റെ നനുനനുത്ത ഓര്‍മ്മകള്‍ അവനിലെ ഉറക്കം കെടുത്തി !

നീണ്ട ആറുവര്‍ഷം അവളോടൊപ്പം നെയ്തു കൂട്ടിയ പ്രണയ സങ്കല്പങ്ങളും ഒരു സുപ്രഭാതത്തില്‍ തന്നെ വേണ്ടെന്നു നിഷ്ക്കരുണം മുഖത്ത് നോക്കി പറഞ്ഞ അവളുടെ വാക്കുകളും ഉത്തരം ലഭിക്കാതെ പോയ ചോദ്യചിഹ്നമായി മാത്രം ഇന്നും അവശേഷിയ്ക്കുന്നു ! 

തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു ! എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും അടര്‍ത്തിയെടുത്ത് കളയുവാനും കഴിയുന്നില്ല ! 

തന്‍റെ സ്വന്തമെന്നു കരുതിയവള്‍ മറ്റൊരാളുടെ കൂടെ കഴിയേണ്ടി വരുക എന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാവുന്നില്ല ! ഇത്രയും വേദന തനിയ്ക്ക് നല്‍കിയിട്ട് എങ്ങനെ അവള്‍ സ്വസ്ഥമായി കഴിയുന്നു??? 

വിചാരങ്ങള്‍ വികാരങ്ങളായും, വികാരങ്ങള്‍ വൈരാഗ്യമായും വഴി മാറുന്നു. എല്ലാം അന്ധമായ സ്നേഹത്തില്‍ നിന്നും ഉത്ഭവിക്കുന്ന മനസ്സിന്‍റെ വിവിധ ഭാവങ്ങള്‍ !

വൈരാഗ്യം ! തന്‍റെ സ്നേഹത്തെ തിരിച്ചറിയാതെ പോയതിനാല്‍ അവളോട്‌ വൈരാഗ്യം തോന്നുന്നു, അതില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ധൈര്യവുമായി അവന്‍ പുറപ്പെട്ടു ! 

അവള്‍ വരുന്ന വഴിയില്‍ കാത്തു നിന്നു ! ചിലപ്പോള്‍ തന്നെ കാണുമ്പോള്‍ തന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അവള്‍ക്ക് പഴയ ഓര്‍മ്മകള്‍ വരുകയും തന്നിലേയ്ക്കു തിരിച്ച് വരുകയും ചെയ്യും, അല്ലെങ്കില്‍ അവള്‍ എന്നെ വീണ്ടും തള്ളിപ്പറയും, എതായിരുന്നാലും തനിയ്ക്ക് ഈ വിഷയത്തില്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കണം ! 

അവള്‍ വരുന്നു !

അവന്‍റെ ഹൃദയത്തിന്‍റെ താളതുടിപ്പുകള്‍ ആ നിശബ്ദ സായന്ദനത്തിന്‍റെ മുതല്‍ക്കൂട്ടായി ! 

അവള്‍ അടുത്തെത്തിയതും അവന്‍ അവളില്‍ മാര്‍ഗ്ഗ തടസ്സമുണ്ടാക്കിക്കൊണ്ട് ഇരു കൈകളും വിടര്‍ത്തി മുന്നില്‍ നിന്നു ! 
ആ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി, അവള്‍ അവന്‍റെ മുഖത്തേയ്ക്കു ഒന്ന് മാത്രം നോക്കിയ ശേഷം പുശ്ചഭാവത്തോടെ മുഖം വശത്തേയ്ക്ക് തിരിച്ചു നിന്നു! അവളുടെ കൈകള്‍ തോളില്‍ തൂക്കിയിട്ടിരുന്ന ബാഗിന്‍റെ പിടിവള്ളിയില്‍ തിരുകിക്കൊണ്ടിരുന്നു, അത് അവനോടുള്ള അതൃപ്തി ആയിരുന്നു ! 

"എന്താ മോളേ ഇങ്ങനെ??" ശരീരത്തെയും മനസ്സിനെയും നിയന്ത്രിച്ചു കൊണ്ട് അവന്‍റെ ആദ്യത്തെ ചോദ്യം !

അവള്‍ മിണ്ടിയില്ല ! 

"ഞാന്‍ നിന്നെ സ്നേഹിച്ചു എന്നല്ലാതെ, എന്ത് തെറ്റാണ് നിന്നോട് ചെയ്തത് ??, നിനക്കെന്താണ് പറ്റിയത്? ആരാണ് നിന്‍റെ മനസ്സ് ഇത്തരത്തില്‍ മാറ്റിയത് ?? "
അവന്‍റെ ചോദ്യങ്ങള്‍ കൂടിക്കൂടി വന്നു, അവള്‍ക്ക് ഒരു ഭാവവ്യത്യാസവുമില്ല ! 

ഇത് അവനെ വീണ്ടും ചൊടിപ്പിച്ചു ! 

"നീയെന്താ മിണ്ടാത്തെ ? എന്‍റെ ചോദ്യങ്ങള്‍ കേട്ടില്ലേ ? ഞാനെന്തു തെറ്റാണ് നിന്നോട് ചെയ്തത്? എന്തിനാണ് നീയെന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് ? എന്തെങ്കിലുമൊന്നു പറയൂ..."

ഇപ്രാവശ്യം അവള്‍ തല ഉയര്‍ത്തി "എനിയ്ക്ക് പോകണം" എന്ന് മാത്രം പറഞ്ഞു ! 

" ഇല്ല എനിയ്ക്കിന്നു രണ്ടിലൊന്ന് അറിയണം, എന്നിട്ട് നീ പോയാല്‍ മതി "

"ഇല്ലാ, എനിയ്ക്കൊന്നുമറിയില്ല , എന്നെ ശല്യപ്പെടുത്തരുത്, എനിയ്ക്ക് പോകണം" അവള്‍ വീണ്ടും പറഞ്ഞു !

"ഞാന്‍ നിനക്ക് ശല്യമായല്ലേ ? ആറു വര്‍ഷം നീ എന്‍റെ കൂടെ നടന്നു, എന്‍റെയുള്ളില്‍ ആശകളും മോഹങ്ങളും കുത്തി നിറച്ചു ! എന്നിട്ട് ഇന്ന് ഞാന്‍ നിനക്ക് ശല്യമായല്ലേ?? " 
അവന്‍റെ ശബ്ദം പതറുന്നുണ്ടായിരുന്നു ! 

"എന്‍റെ മുന്നില്‍ നിന്നു മാറൂ ഞാന്‍ പോകട്ടെ" എന്നു പറഞ്ഞ് അവള്‍ അവനെ തള്ളി മാറ്റിക്കൊണ്ട് മുന്നോട്ടു പോകവേ, അവന്‍ തന്‍റെ അരയില്‍ കരുതിയിരുന്ന കഠാര വലിച്ചെടുത്തു ! 

"എടീ നിനക്ക് പോകണമല്ലേ?? എന്നെ വഞ്ചിച്ച നിന്നെ ഞാന്‍ വെറുതേ വിടണമല്ലേ ?? ഇല്ലാ ഇന്ന് നിന്‍റെ അവസാനമാണ്, ഞാന്‍ നിന്നെ കൊല്ലും" 
നീട്ടിപ്പിടിച്ച കൈയ്യില്‍ കഠാരയുമായി തന്‍റെ നേരെ നടന്നു വരുന്ന അവനെ കണ്ട് അവള്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീടൊരു കൂസലുമില്ലാതെ കൈകള്‍ കെട്ടി അവന്‍റെ മുഖത്തേയ്ക്കു നോക്കി തിരിഞ്ഞു നിന്നു ! 

അവന്‍ അവളുടെ അടുത്തെത്തി ! 

"കൊല്ലാനാണ് ഞാന്‍ വന്നത്, നിന്നെ കൊല്ലാന്‍" അവന്‍ വീണ്ടും ആവര്‍ത്തിച്ചു !

ഇത്രയും അവനില്‍ നിന്നും കേട്ടിട്ടും അവളില്‍ ഒരു ഭാവമാറ്റവും ഇല്ലായിരുന്നു ! 

അവന്‍റെ കൈയ്യിലെ കഠാരയില്‍ അവള്‍ നോക്കി, പിന്നെ അവന്‍റെ കണ്ണുകളിലേയ്ക്കും, എന്നിട്ട് അവള്‍ ചോദിച്ചു : 

" എന്നെ കൊല്ലാന്‍ നിനക്കാവുമോ??? " 

തീരെ പ്രതീക്ഷിക്കാത്ത ഈ പ്രതികരണത്തില്‍ അവന്‍ ശരിക്കും പതറി ! 

അവള്‍ തുടര്‍ന്നു :
"നിനക്കതിനു കഴിയില്ല, നിനക്ക് ഒന്നിനും കഴിയില്ല ! എന്തെങ്കിലും കഴിയുമായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ഒരിയ്ക്കലും ഉപേക്ഷിക്കില്ലായിരുന്നു " 

ഒരു ലാസ്യഭാവത്തോടെ അവള്‍ പറഞ്ഞത് കേട്ട് അവന്‍ ആര്‍ജ്ജിച്ചു വെച്ചിരുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയി ! 

കുറച്ച് നേരത്തെ നിശബ്ദത ! കഠാര താഴെ വീണു ! അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ! 

ഏറെ നാള്‍ കാത്തിരുന്നിട്ടും കിട്ടാതിരുന്ന ചോദ്യത്തിന്‍റെ ഉത്തരം കിട്ടിയ നിര്‍വൃതിയോടെ അവന്‍ തിരികെ നടക്കുമ്പോള്‍ അവള്‍ സാധാരണ പോലെ നടന്നു വീട്ടിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു !

Wednesday 17 August 2011

മഴക്കിനാവ് !




അന്തരീക്ഷം പെട്ടെന്ന് കറുത്ത മേഘാവരണത്താല്‍ മൂടപ്പെട്ടു ! 

തെല്ലൊരു ആകാംഷയോടെ ഞാന്‍ നേരെ ടെറസ്സിനു മുകളിലേയ്ക്ക് ഓടിക്കയറി ! ഒരു കുളിര്‍ക്കാറ്റ് ശരീരത്തെ തലോടിയപ്പോള്‍ മനസ്സിന് വല്ലാത്ത ഉന്മേഷം ! 

മെല്ലെ മുഖമുയര്‍ത്തി കണ്ണുകള്‍ അടച്ചു ശ്വാസം മുകളിലേയ്ക്ക് വലിച്ചെടുത്തു! അങ്ങനെ കുറേ നേരം ആ ശുദ്ധവായു ആസ്വദിച്ചു ! 

അങ്ങനെ നില്‍ക്കുമ്പോള്‍ കാതുകളില്‍ ഒരു ഇരമ്പല്‍ വരുന്നു, കണ്ണ് തുറന്ന് ശബ്ദം കേട്ട ദിക്കിലേയ്ക്കു നോക്കുമ്പോള്‍ ദൂരെ പച്ചപ്പുകളെ മറച്ചു കൊണ്ട് 'മഴ' കടന്നു വരുകയാണ്, 

മഴ പെയ്തിറങ്ങുമ്പോള്‍ ഭൂമിയിലെ സസ്യലതാദികള്‍ ആനന്ദനൃത്തം ചവുട്ടുന്നത് പോലെ തോന്നിച്ചു, ദൂരെ നിന്നും കടന്നു വരുന്ന മഴയെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ചെടികളെയും മരങ്ങളേയും നോക്കി ഞാന്‍ പടികളിറങ്ങി !

അപ്പോഴേക്കും മഴ എന്‍റെ വീടിനെയും പുല്‍കിക്കഴിഞ്ഞിരുന്നു ! ഞാന്‍ മെല്ലെ വീടിന്‍റെ മുന്‍വശത്തേയ്ക്ക് ചെന്നു ! മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴതുള്ളികള്‍ക്കിടയിലേയ്ക്ക് കൈകള്‍ നീട്ടി വെച്ചു... 
ആ തണുപ്പ് എന്‍റെ മനസ്സിനെയും കുളിരണിയിച്ചു !

മുറ്റത്തിന്റെ വലതു വശത്തായി എന്‍റെ കുഞ്ഞുപെങ്ങള്‍ നിര്‍മ്മിച്ച ഒരു കൊച്ചു പൂന്തോട്ടം ഉണ്ടായിരുന്നു ! മഴയില്‍ കുളിച്ചു നില്‍ക്കുന്ന ആ ചെടികളിലേയ്ക്ക്  നോക്കിയപ്പോള്‍...

"ഇക്കാക്കാ പോയി വരുമ്പോള്‍ എനിയ്ക്ക് ചെടികള്‍ കൊണ്ട് വരാന്‍ മറക്കല്ലേ..." 

ബന്ധുക്കളുടെയോ മറ്റോ വീടുകളിലേയ്ക്ക് പോകാനായി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഓടി വന്നു പറയുമായിരുന്ന അവളുടെ ശബ്ദം കാതുകളില്‍ വന്ന് അലയടിച്ചു ! 
ചിലപ്പോഴൊക്കെ ഞാന്‍ കൊണ്ട് വന്നു കൊടുത്തിട്ടുമുണ്ട്, എന്നാലും ആ ഇഷ്ട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കഴിയാതെ പോയതില്‍ ഇപ്പോള്‍ സങ്കടം തോന്നുന്നു ! 

ഇന്നവള്‍ വളര്‍ന്നു വലുതായി മറ്റൊരു വീട്ടില്‍ വീട്ടമ്മയായി കഴിയുന്നു ! 

പിന്നെ ഞാന്‍ ഞാന്‍ നോക്കിയത് മുറ്റത്തിന്‍റെ നടുവില്‍ നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലാണ് ! 

ടെറസ്സിനു മുകളിലേയ്ക്ക് അതിന്‍റെ ശാഖകള്‍ പടര്‍ന്നു കിടക്കുന്നു, അതിന്‍റെ തടിയിലൂടെ മഴവെള്ളം ഒഴുകുന്നത് കാണാം ! 

അതും നോക്കി കുറച്ച് നേരം നിന്നപ്പോള്‍ ഒരു ശീതക്കാറ്റ് വീശിയടിച്ചു ! ദേഹമാകെ നനഞ്ഞു, പിന്നൊന്നും ആലോചിച്ചില്ല, ഞാന്‍ മുറ്റത്തേയ്ക്ക് ചാടിയിറങ്ങി, മഴയില്‍ കുളിച്ചു കളിച്ചു തിമിര്‍ത്തു, മൂവാണ്ടന്‍ മാവിനെ ചുറ്റിപ്പിടിച്ചു കറങ്ങി, അപ്പോള്‍ അതിലൂടെ ഒഴുകിയിരുന്ന മഴവെള്ളം എന്‍റെ കൈകളില്‍ വന്നിടിച്ച്‌ കൈകള്‍ക്ക് മുകളിലൂടെ ഒരു നിര്‍ത്തമില്ലാതെ പാഞ്ഞു പോകുന്നത് കാണാന്‍ എന്ത് ഭംഗിയായിരുന്നു ! 

മുറ്റത്ത്‌ നിന്നും കുറച്ച് മാറി ഒരു വലിയ കപ്പവാഴ കുലച്ചു നില്‍ക്കുന്നു, മഴ വന്നതില്‍ അതും സന്തോഷം പങ്കിടുന്നു, നെല്ലിമരം, പ്ലാവുകള്‍, തെങ്ങുകള്‍ ഇടത് വശത്തെ കിണറിനോട്‌ ചേര്‍ന്നുള്ള ആര്യവേപ്പ് ഒക്കെയും മഴയെ ആസ്വദിച്ചു നില്‍ക്കുകയാണ്...

എന്‍റെ വസ്ത്രവും ദേഹവുമെല്ലാം നനഞ്ഞു കഴിഞ്ഞു, എന്ത് സന്തോഷമാണ് അപ്പോള്‍ എന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല, 
മഴ തകര്‍ത്തു പെയ്യുകയാണ്... ഞാന്‍ ഇരു കൈകളും വിടര്‍ത്തി മുറ്റത്ത്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു...

കുറച്ച് കഴിഞ്ഞപ്പോള്‍ ഉമ്മയുടെ ശബ്ദം കേള്‍ക്കുന്നു, ഒരു കുടയുമായി ഉമ്മ പിന്നാലെയെത്തി...

"ഇതെന്താ മോനേ നിനക്ക് ഭ്രാന്തായോ?? ഈ മഴ ഇങ്ങനെ നനഞ്ഞാല്‍ പനിയും ജലദോഷവുമൊക്കെ പിടിയ്ക്കില്ലേ നിനക്ക്?? ഒന്നാമത് നാടൊട്ടുക്ക് അസുഖങ്ങളാണ്! എന്താകുമോ എന്തോ..." 

ഉമ്മ പരിഭവം പറഞ്ഞു കൊണ്ട് തോര്‍ത്ത്‌ മുണ്ടിനാല്‍ എന്‍റെ തല തോര്‍ത്തി തന്നു ! ഉമ്മയുടെ തോളില്‍ കൈ വെച്ച്‌ ചേര്‍ത്തു പിടിച്ചു വീടിനു അകത്തേയ്ക്ക് നടക്കുമ്പോള്‍ എന്നില്‍ ഉമ്മയോട് പറയാന്‍ മറുപടി ഒന്നുമുണ്ടായിരുന്നില്ല. മഴ നല്‍കിയ ആത്മ സംതൃപ്തിയുടെ നിര്‍വൃതിയില്‍ ലയിച്ചു പോയിരുന്നു ഞാന്‍ ! 


ആരോ കൈകളില്‍ തട്ടി വിളിക്കുന്നു, ഞാന്‍ കണ്ണ് തുറന്നു, മുന്നില്‍ ഹാഷിമിന്‍റെ മുഖം ! മുകളില്‍ ട്യൂബ് ലൈറ്റ് കത്തിക്കിടക്കുന്നു അതിലേയ്ക്ക് നോക്കിയതും കണ്ണുകള്‍ വീണ്ടും ഇറുകിയടച്ചു , ഇതിനിടെ ഹാഷിമിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു ! 

"മാലിഷ് ഹബീബീ അന സക്കര്‍ മുക്കയ്യിഫ്, ബാരിദ് സ്യാദ ദാക്കല്‍ ഉര്‍ഭ , ഖും ഭീ റോഒഹ് അല്‍ ഇഫ്താര്‍  " 
(അര്‍ത്ഥം : "ക്ഷമിക്കണം സ്നേഹിതാ, ഞാന്‍ എ/സി ഓഫ്‌ ചെയ്തു, മുറിയ്ക്കുള്ളില്‍ തണുപ്പ് കൂടുതലാണ്! എഴുന്നേല്‍ക്കൂ ഇഫ്താറിന് പോകാനുണ്ട് !" ) 

ഈജിപഷ്യനായ സഹ മുറിയന്‍ ആണ് ഹാഷിം ! 

നൊയമ്പിന്റെ ക്ഷീണത്താല്‍ ഇത്രയും ഉറങ്ങിയത് അറിഞ്ഞില്ല ! ഭക്ഷണം കഴിക്കാനായി എഴുന്നേല്‍ക്കുമ്പോള്‍ നേരിയ തൊണ്ട വേദന ഉണ്ടായിരുന്നു, പനിയുടെ ലക്ഷണമാണെന്ന് തോന്നുന്നു ! 

അങ്ങനെങ്കില്‍ രാത്രി കിടക്കും മുന്‍പ് ഒരു 'പനഡോള്‍' കഴിക്കണം !

Wednesday 3 August 2011

എന്‍റെ റമദാന്‍ !




"അസ്സലാമു അലൈക്കും..."

"വ അലൈക്കുമസ്സലാം..."

സുബഹി നമസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാനും 'ബുഹാരിഭായി'യുമായുളള ആദ്യത്തെ സംഭാഷണം, ഒരു പരിചയപ്പെടലിനു വേറൊരു മുഖവുരയുടെ ആവശ്യമില്ലല്ലോ !!  

ബുഹാരി ? ശ്രീലങ്കന്‍ സ്വദേശം, അന്‍പതിനു മേല്‍ പ്രായമുള്ള ഒരു കുറിയ മനുഷ്യന്‍ ! വര്‍ഷങ്ങളായി സൗദിയില്‍...  

അടുത്തു തന്നെയുള്ള 'മഖ്ബറ'(ശ്മശാനം)യിലാണ് ജോലി !

എന്നോടൊരു പ്രത്യേക വാത്സല്യമായിരുന്നു, പിതൃതുല്യമായ ആ സ്നേഹത്തിന് മുന്നില്‍ ഭാഷ ഒരു വിലങ്ങുതടി ആയിരുന്നില്ല ! 

ഞാന്‍ സ്നേഹത്തോടെ 'ബുഹാരിഭായ്' എന്ന് വിളിച്ചു ! 

വളരെ വലിയ മഖ്ബറ ആയിരുന്നു, ഒരു വശത്തിന് തന്നെ അര കിലോ മീറ്ററോളം നീളമുണ്ടായിരുന്നു, അതിന് ഒത്ത നടുവിലുള്ളൊരു പഴയ കെട്ടിടത്തിലായിരുന്നു ബുഹാരി ഭായി താമസിച്ചിരുന്നത്...
എന്നും രാവിലെ സുബഹി നിസ്കരിച്ച ശേഷം ഒന്നോ രണ്ടോ കുഴികള്‍ എടുത്തിടുമായിരുന്നു, മിക്ക ദിവസവും മയ്യിത്തുകള്‍ ഉണ്ടാവുകയും ചെയ്യും ! 
ഏതൊരു മനുഷ്യനും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണല്ലോ സ്വന്തം ഖബറടക്കം എന്നത്! 

നാം ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും വലിയ നന്മകളില്‍ ഒന്ന് തന്നെയാണ് മറ്റൊരാളുടെ ഖബറടക്കം ചെയ്യുക എന്ന് പറയുന്നത് ! അതിന്‍റെ പുണ്യവശങ്ങള്‍ ബുഹാരി ഭായി എനിയ്ക്ക് പറഞ്ഞു തരുമായിരുന്നു, മയ്യിത്ത്‌ വരുമ്പോള്‍ അറിയിയ്ക്കും, അപ്പോള്‍ ഞാനും അവിടെ ഒരു സഹായിയായി കൂടും... അറബികള്‍ ഖബറടക്കം കഴിഞ്ഞ്‌, മയ്യിത്ത് നിസ്കരിച്ചു ദുആ ചെയ്തു പിരിഞ്ഞാലും ഞാന്‍ ബുഹാരി ഭായിയുടെ കൂടെ അവിടെ തന്നെ നില്‍ക്കും. 

അങ്ങനെ എന്‍റെ സൗദി ജീവിതത്തിലെ ആദ്യത്തെ റമദാന്‍ വന്നു. 

സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു അത് കഴിയ്ക്കുക എന്നത് !

 റമദാനിലെ ഭക്ഷണം എങ്ങനെയെന്ന് ആശങ്കപ്പെട്ടിരിയ്ക്കുമ്പോഴാണ് അല്ലാഹു കല്‍പ്പിച്ച നിയോഗം പോലെ ബുഹാരി ഭായി :-
"ഈ നൊയമ്പുകാലം എന്‍റെ കൂടെ കൂടിയ്ക്കൂടെ" എന്ന് ചോദിയ്ക്കുന്നത് ! 

മറ്റൊന്നും ആലോചിയ്ക്കേണ്ടി വന്നില്ല, എന്‍റെ സൗദി അറേബ്യയില്‍ വന്നിട്ടുള്ള ആദ്യത്തെ റമദാന്‍, പുണ്യങ്ങളുടെ പൂക്കാലമായ നൊയമ്പുകാലം ആ നല്ല മനുഷ്യന്‍റെ കൂടെ അനുഷ്ട്ടിച്ചു..

റമദാന്‍ പത്തിന് ഉംറ ചെയ്യാന്‍ പോയി. 

ലോകത്തിലെ എല്ലാ മുസ്ലിം സഹോദരങ്ങളുടെയും 'ഖിബ്‌ല'യായ മക്കയിലെ പരിശുദ്ധമായ 'കഅബാലയം', നേരില്‍ കാണുമ്പോള്‍ ഉണ്ടായ അനുഭൂതി എന്തെന്ന് ഇവിടെ വിവരിയ്ക്കുവാനാവില്ല സഹോദരങ്ങളേ...അല്‍ഹംദുലില്ലാഹ്...

ബുഹാരി ഭായിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, ഹജ്ജ് ചെയ്യുക എന്നത് ! വര്‍ഷങ്ങളായി ശ്രമിയ്ക്കുന്നു.. ഹജ്ജ് ചെയ്തു കഴിഞ്ഞാല്‍ എന്നെന്നേക്കുമായി സൗദി വിടണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം...! 
എന്നോടും ഇടയ്ക്കിടെ "ദുആ ചെയ്യണേ" എന്ന് പറയുമായിരുന്നു ! 

ആ വര്‍ഷത്തെ ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞില്ല ! 

ജോലി സംബന്ധമായി ഞാന്‍ ഇടയ്ക്ക് ദൂരേയ്ക്ക് സ്ഥലം മാറിയെങ്കിലും ബുഹാരിഭായിയുമായുള്ള സ്നേഹബന്ധം ഇടയ്ക്കിടെ ഫോണ്‍ വിളിച്ചും, സമയമുള്ളപ്പോള്‍ പോയി കണ്ടും കാത്തുസൂക്ഷിച്ചിരുന്നു....

ഒരുവര്‍ഷം കൂടി കടന്നു പോയി, 
ആ വര്‍ഷം ബുഹാരി ഭായി ഹജ്ജ് ചെയ്തു !
ഹജ്ജ് കഴിഞ്ഞ് വന്ന ശേഷം എനിയ്ക്ക് ഫോണ്‍ ചെയ്ത്, അത്യാവശ്യമായി ഒന്ന് കാണണമെന്ന് പറഞ്ഞു ! 

അങ്ങനെ ഞാന്‍ ചെന്നു ! അപ്പോള്‍ 'എക്സിറ്റ്' പോകുവാനായി എല്ലാം ശരിയായിരുന്നു ! 

"എല്ലാം തീരുമാനിച്ചുറപ്പിച്ചു, അല്ലേ ബുഹാരി ഭായി??"

"അതേ...ഹജ്ജ് ചെയ്തല്ലോ, മനസ്സിന് വല്ലാത്ത സമാധാനം, നാട്ടില്‍ ഒരു കട പണിതിട്ടുണ്ട്, എന്തെങ്കിലും കച്ചവടം തുടങ്ങണം. ഇനി ഇവിടേയ്ക്കില്ല, മടുത്തു ! "

ശ്രീലങ്കന്‍ തമിഴും, മലയാളവും ഇടകലര്‍ത്തിയുള്ള ബുഹാരി ഭായിയുടെ ശബ്ദം ഇപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു ! 

വിടപറയല്‍ കണ്ണുനീരില്‍ കുതിര്‍ന്നതായിരുന്നു ! ഇറങ്ങാന്‍ നേരം , 
"ഒരു നിമിഷം" എന്ന് പറഞ്ഞ് അദ്ദേഹം അകത്തേയ്ക്ക് പോയി ! 

തിരികെ വരുമ്പോള്‍ കൈയ്യില്‍ ഒരു കൊച്ചു 'ഖുര്‍ആന്‍' ഉണ്ടായിരുന്നു. 
"ഇത് നിനക്ക് വേണ്ടി മക്കയില്‍ നിന്നും വാങ്ങിയതാണ്, എപ്പോഴും കൂടെ കൊണ്ട് നടക്കണം, ഓതണം, ആ പുണ്യം എനിയ്ക്ക് തന്നെ കിട്ടുമല്ലോ"
ബുഹാരിഭായി ചിരിക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു...

ഇന്നും മരിയ്ക്കാത്ത ഓര്‍മ്മയായി ആ മനുഷ്യന്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹം സമ്മാനിച്ച പോക്കറ്റില്‍ ഒതുങ്ങുന്ന ഖുര്‍ആന്‍ ഇന്നും കൂടെ കൊണ്ട് നടക്കുന്നു. അത് ഓതുന്ന പുണ്യം തീര്‍ച്ചയായും അദ്ദേഹത്തിന് തന്നെയാണ് ! എന്‍റെ പ്രാര്‍ത്ഥനകള്‍ എന്നും എപ്പോഴും അദ്ദേഹത്തിനുണ്ട്...

പരിശുദ്ധമായ ഈ റമദാന്‍ എന്നില്‍ ഇനിയും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഇപ്പോള്‍ പറയാനാവില്ല ! 

അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങള്‍ പൊറുത്തു കിട്ടുവാന്‍ പരമകാരുണികനും കരുണാനിധിയുമായ രക്ഷിതാവിനോട്‌ കരുണ തേടണം ! 

ശരീരത്തിനും മനസ്സിനും  പരിശുദ്ധി നല്‍കുന്ന 'നൊയമ്പുകാലം' അതിന്‍റെ പരിപൂര്‍ണ്ണ സംതൃപ്തിയോടെ പൂര്‍ത്തിയാക്കുവാന്‍ എല്ലാ സഹോദരങ്ങള്‍ക്കും കഴിയുമാറാകട്ടെ...ആമീന്‍...........   

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍ നേരുന്നു ! 

അസ്സലാമു അലൈക്കും.....

Monday 11 July 2011

ഇരുള്‍ മറച്ച പ്രണയം !



ഇനിയെന്തു നല്‍കി പുണരും സഖീ...
വിടരുന്ന മിഴിയില്‍ നനവാകുമോ? ?

പതിവായിയോര്‍മ്മ മറയും നിഴല്‍,
പതിയുന്ന രാവുകള്‍ മൗനമോ...

വെറുതേ കുറിയ്ക്കുന്ന വരികള്‍  തരും
മനതാരു വിങ്ങും നോവുകള്‍...   

മലര്‍വീണ പാടുന്ന സന്ധ്യയില്‍
മഴനൂലു പോലെന്നോര്‍മ്മകള്‍ 
പതിയുന്ന മണ്ണും തേങ്ങിയോ,
വിരഹാര്‍ദ്രമായെന്‍ നൊമ്പരം !

പുതുമഞ്ഞു വീണ പൂഞ്ചോലയില്‍ 
പതിയാതെ പോയ കാല്‍പ്പാടുകള്‍ 
വിതുമ്പുന്ന നെഞ്ചിന്‍ ഗദ്ഗദം,
അറിയാതെ യാമം മൂകമായി ! 

വെയില്‍കാറ്റ് ചുംബിച്ച പൂവുകള്‍-
വിറയാര്‍ന്നു വീഴുമീ വീഥികള്‍,
വിട ചൊല്ലി നോവിന്‍റെ താരകം -
അലയുന്നയാത്മാവ് സാക്ഷിയായി ! 

കാത്തിരിപ്പ്‌ !!!


വിരുന്നെത്താന്‍ പാട്ടുകാരി -
വരുന്നെന്നെന്‍ വീണ ചൊല്ലീ...
വസന്തങ്ങള്‍ വാനിലാകെ,
പരത്തുന്നൂ നിന്‍ സുഗന്ധം ! 

ചിത്രവര്‍ണ്ണ ഗോപുരത്തിന്‍ -
ചൈത്രവാതില്‍ നീ തുറക്കേ,
ചുറ്റിലും പറന്നുയര്‍ന്നാ-
ചിത്രശലഭം കൗതുകം ! 

വെണ്മണിപ്രാവിന്‍റെ കാതില്‍-
വെള്ളിനൂലില്‍ കോര്‍ത്ത ലേഘനം,
വെണ്ണിലാവുദിച്ചുയര്‍ന്നാലെ -
ന്നിലെത്തും നീ പറഞ്ഞാല്‍....

പുലരി വന്നാല്‍ പുതുമ നല്‍കീ-
പുണര്‍ന്നു പോകും ചെമ്പകം !
പൊഴിഞ്ഞു വീഴും മഞ്ഞു തുള്ളിയില്‍ -
പുളകമാകും നിന്‍ ചിരി !

പ്രണയിനീ നിന്‍ വരവിനായീ -
ഹൃദയമെന്നും തുടിച്ചു നില്‍ക്കൂ.
പ്രണയരാഗം കേട്ടു ഞാനീ-
സന്ധ്യയില്‍ നിറദീപമായി...

Wednesday 8 June 2011

അന്ധഗായകന്‍ !



അന്ധനാണീ ഗായകന്‍ -
അന്ധകാരം ജീവിതം !
അന്ത്യമെത്തും നാള്‍വരെ -
അഞ്ജനങ്ങള്‍ പാടിടാം...

സന്ധ്യയെത്താന്‍ നേരമായ് -
അതിന്‍ ചന്തമെന്നില്‍ രാഗമായ് !
ശ്രുതി മീട്ടിടുമ്പോള്‍ നോവുപോല്‍ -
അകതാരിലെന്നും നൊമ്പരം !

അശ്രുപൊഴിയും മിഴികളില്‍ -
സ്മൃതി പടര്‍ത്തും വാക്കുകള്‍ !
അര്‍ത്ഥമില്ലാ ജീവിതത്തിന്‍   -
വ്യര്‍ത്ഥമാകും കവിതയായി ! 

പൂവ് തന്നാലെന്തു വര്‍ണ്ണ -
മെന്നു ഞാനും ചൊല്ലിടും,
എന്നാല്‍ വര്‍ണ്ണമെല്ലാമെന്‍റെയുള്ളില്‍ 
ഇരുളാര്‍ന്ന രൂപം മാത്രമായി !

കാലചക്രം നീണ്ടുപോകും -
കാതമില്ലാതെന്‍റെ  സ്വപ്നം !
കാലിടറും വീഥികളില്‍ -
കാത്തിടണേ രക്ഷിതാവേ...

Tuesday 7 June 2011

മധുരമഴ...



മഴമേഘം വിരിയുന്നേരം,
മഴവില്ലിന്‍ വരവും കാത്ത്,
മയിലാട്ടം കണ്ടു ഞാനീ -
തീരത്തൊന്നിരുന്നു പോയീ...

കുയിലമ്മപ്പാട്ടു പാടി -
കുറുമ്പു കൊണ്ടരികില്‍ വന്നൂ,
ഒളികണ്ണില്‍ നോക്കിയപ്പോള്‍ -
വെറുതെയൊന്നുള്ളു തുടിച്ചൂ !  

ഇളന്തെന്നല്‍ വീശിയെത്തീ,
ഇമയെന്നില്‍ ചിമ്മിയതും,
ഇലയൊന്നില്‍ മഞ്ഞു തുള്ളി
ഇടറുന്നീ വെണ്ണിലാവില്‍ !   

അകലേ ചെറു കാട്ടില്‍ നിന്നും,
വേഴാമ്പല്‍ പക്ഷി ചൊല്ലീ,
അരികത്തൊന്നെത്തിയെന്നാല്‍ -
പ്രണയത്തിന്‍ മധുരം തരുമോ?

മോഹത്തിന്‍ തെളിനീര്‍പ്പുഴയില്‍-
സ്നേഹത്തിന്‍ പനിനീര്‍പ്പൂക്കള്‍,
മധുവൂറും മഴയെപ്പുല്‍കാന്‍ -
നിറപുഞ്ചിരിയായോഴുകീ...  

Monday 6 June 2011

ഒപ്പന ( മാപ്പിളക്കവിത )



കണ്ടാല്‍ കരളില്‍ പിരിഷമുണ്ടേ...
കണ്‍പോള തിടമ്പിന്ന് തുടിയ്ക്കുന്നുണ്ടേ !
കണ്ണേ നിന്റേ വരവു കണ്ടേ...
കണ്ണില്‍ നിറയെ കനവുമുണ്ടേ !

മുല്ലപ്പൂവില്‍ മാല കോര്‍ത്തേ...
മുന്തിരി വള്ളികള്‍ പടര്‍ത്തിയിട്ടേ !
മുത്തേ യിന്നു നിന്‍ കല്ല്യാണം,
നാടെല്ലാമിന്നാഘോഷം !

ദഫ്ഫിന്‍ നാദം കേള്‍ക്കുന്നേ...
കോല്‍ക്കളിക്കൂട്ടം വരവുണ്ടേ...  
ഒപ്പന പാടും പെണ്ണുങ്ങള്‍,
ഒത്തു കളിയ്ക്കാന്‍ കൂട്ടുണ്ടേ...

കൊഞ്ചല്‍ കേള്‍ക്കാന്‍ ആളെത്തീ...
കൊഞ്ചിപ്പാടും കുയിലല്ലേ...
കവിളില്‍ നാണം വിരിയുന്നൂ...
കളി ചൊല്ലാനിന്നാളായീ... 

ഒന്നായിന്നും കാണുന്നേ,
എല്ലാവരിലും സന്തോഷം !
ഒന്നാകും നിന്‍ സ്വപ്‌നങ്ങള്‍,
എല്ലാമിന്നില്‍ പൂവണിയും ! 

Friday 3 June 2011

പുതുമണവാട്ടി ! ( മാപ്പിളക്കവിത )




പാല്‍നിലാവായി പുഞ്ചിരിയ്ക്കും-
പൂങ്കിനാവിന്‍ ഹൂറി നീ...
പാതിവര്‍ണ്ണം ചേര്‍ന്ന മുല്ല-
പ്പൂവു പോലെന്‍ സുന്ദരീ...

മിന്നുചാര്‍ത്തിക്കൊണ്ടു പോകാന്‍-
വന്നതാണീ മഞ്ചലില്‍ !
വിണ്ണിലേ മലരെന്നുമെന്‍റെ  -
കണ്ണിലേ കുളിരമ്പുമായി...

മാരനെത്തും നേരമായാല്‍,
നാരികള്‍ നടമാടണം !
നാണമാകെ നിന്‍റെ മൊഞ്ചില്‍ 
തീര്‍ത്തു തന്നൂ പൂക്കളം,

ചെഞ്ചിലച്ചുണ്ടൊന്നു കൊണ്ടി-
ന്നിമ്പമായി പ്പാടണം ! 
ചെമ്പകപ്പൂവായി യെന്നില്‍,
കുളിരുനല്‍കിപ്പോരണം !  

ഖല്‍ബിലെന്തോ മിന്നിയല്ലോ-
കണ്ടതും കരംകൊണ്ടതും !
ഇഹലോകമെന്നില്‍ മായുവോളം 
ഇണയായി നീയെന്‍ സുന്ദരീ...

Wednesday 1 June 2011

വിഷാദം !



ശൂന്യമായൊരു സന്ധ്യയില്‍ ,
കാറ്റ്പോലും മൗനമായ് ! 

വീണു പൊട്ടിയ ചില്ലുപാത്രം -
വേര്‍പെടുത്തും നൊമ്പരം !

വസന്തമെന്നേ മാഞ്ഞുപോയി,
വരണ്ട ചുണ്ടും ബാക്കിയായ് !

വികാരമെന്നും വൈകൃതം, 
വിചാരമെന്നേയന്ന്യമായി ! 

വിഷാദമെന്നില്‍ കരിനിഴല്‍ -
നിഗൂഡതയില്‍ വീഴ്ത്തിടും ! 

മുള്ളുപാകിയ വഴികളെന്‍ -
നഗ്നപാദം മുറിവാക്കിടും ! 

തുറന്ന ജാലകച്ചെപ്പിലും -
നിറഞ്ഞു കാണുമെന്‍ കണ്ണുനീര്‍.

കാറ്റു വന്നാല്‍ കൗതുകം ,
കാലമെന്നെയുമോര്‍ക്കുമോ? 

സ്വരമിടറിയ കുരുവിയും -
മധുരഗാനം പാടുമോ?

മഴനിലാവും മാഞ്ഞു പോയി,
മരണമെന്നില്‍ വന്നുവോ ?

മരണമെന്നില്‍ വന്നുവോ ?

Saturday 28 May 2011

തെരുവിലൊരമ്മ...




ഇനിയും മയങ്ങാത്ത കുട്ടീ,
നീയിന്നറിയേണ്ടതമ്മയിന്നാരോ...

മടിയില്‍ കിടക്കുമെന്‍ പൈതലേ നീയെന്‍റെ -
കവിളത്തു കൈകളാലെന്തു ചൊല്ലീ...

നക്ഷത്രമില്ലാത്തൊരാകാശമാണു ഞാന്‍-
നഗ്നമീ പാദവുമെന്തു ഭംഗീ...

താരാട്ടു പാടുവാന്‍ താളവുമില്ലെന്നില്‍- 
തെരുവിലെ പേക്കോലമായൊരാള്‍ നിന്റമ്മ !!!

തെരുതെരെ പെയ്യുന്ന മഴയെത്തിയെന്നാലും-
നെഞ്ചോടു ചേര്‍ത്തു ഞാന്‍ ആട്ടിയുറക്കാം !

സ്നേഹവും സാന്ത്വന വാക്കുമില്ലാ-
സ്നേഹിയ്ക്കുവാനിന്നിവിടാരുമില്ലാ...

വേദനയാണെന്‍റെ  കുഞ്ഞിനിതെന്തോ,
വേര്‍പ്പെട്ടു പോകാതെ കാത്തിടാമമ്മ ! 

വിശപ്പെന്ന മാരണമാണൊരു  ബാധ്യത-
ഏമാന്‍റെ മടിശ്ശീല വീര്‍ത്തിരുന്നിട്ടും !  

വേദവും വേദാന്തമൊന്നുമറിയില്ല-
ഭീഷണി കേള്‍ക്കുമ്പോള്‍ വിറയ്ക്കുന്ന മാംസമായി ! 

എന്തു നീയെന്നെക്കുറിച്ചെന്തു കരുതിയോ? 
അമ്മയാണ് കുഞ്ഞേ ഇത് നിന്റമ്മയാണേ...

അമ്മയായി നിനക്ക് ഞാനൊരമ്മയായി തീര്‍ന്നു പോയി !


കണ്ടിട്ടും പലപ്പോഴും നാം കണ്ടില്ലെന്നു നടിക്കുന്ന ചില ജീവിതങ്ങളുണ്ട്. തെരുവില്‍ വസിക്കുന്നവരുടെ ജീവിതങ്ങള്‍ ! 
അവര്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാവും, അവരും മനുഷ്യര്‍ തന്നെയാണെന്നു പോലും ചിന്തിക്കാതെ അവഗണിയ്ക്കുന്ന ചില മനുഷ്യജീവികള്‍ക്കെതിരെ പറയാന്‍ അവര്‍ക്കും പരാതികളും പരിഭവങ്ങളുമുണ്ടാവും !

വിഭവ സമൃദ്ധമായ  ആഹാരം നാം കഴിക്കുമ്പോള്‍ ഒരിക്കലെങ്കിലും ഈ പട്ടിണിക്കോലങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ?

വഴിയരികിലെ എച്ചില്‍ പാത്രങ്ങളില്‍ നിന്നും വിശപ്പടക്കുമ്പോള്‍ അവരും ദൈവത്തോട് നന്ദി പറയുന്നുണ്ടാവും അല്ലേ...

നമുക്കും പറയാം നന്ദി, ഒരു നല്ല ജീവിതം തന്നതിനുള്ള നന്ദി ! നന്ദി........ നന്ദി.......... നന്ദി............. 

Monday 16 May 2011

വിരഹം ( മാപ്പിളക്കവിത ) !




ആകെയിന്നീ ലോകമെന്നില്‍ -
ആരുമില്ലാതന്ന്യമായി, 
ആശ നല്‍കിയ പൈങ്കിളീയെന്‍-
നോവുമുള്‍ത്തടം കണ്ടുവോ ? 

മഹറു നല്‍കീ, മാല ചാര്‍ത്തീ,
മാരനായീ വന്നു നിന്നു. 
രാവുകള്‍ക്കന്നാകെയെന്‍റെ-
പാഴ്ക്കിനാവൊരു ഭാരമായീ  ! 

കനവു പൂക്കും തീരമൊന്നില്‍ -
കാത്തിരിയ്ക്കാമെന്നു ചൊല്ലീ,
കണ്ണുനീരാല്‍ യാത്രയാക്കിയ-
നേരമൊന്നിന്നോര്‍ത്തുവോ ? 

ഏഴു കടലും താണ്ടി ഞാനി-
ന്നേകനായീ മരുവിലിന്നും, 
ഏതു കോണില്‍ പോയിയാലും-
മായുകില്ലാ നിന്‍റെയോര്‍മ്മ ! 

കരഞ്ഞു കലങ്ങും മിഴിയതാലെ-
കരുണ തേടുന്നഞ്ചു നേരം !
അറിയുകില്ലീ വിധിയെനിക്കി-
ന്നെന്തിനായി നല്‍കീ ?

Saturday 7 May 2011

അമ്മേ വിളിക്കുന്നു....



താരാപഥത്തിലെ താരാട്ടുകൊട്ടാര-
താഴുകള്‍ക്കധിപയാണമ്മ...

നേരാകുമെന്നുള്ളില്‍ നേര്‍വഴി നല്‍കിയ-
നൈപുണ്യമാണെനിയ്ക്കമ്മ...       

ആരോപണങ്ങള്‍ക്കുമാശ്വാസമാകുന്ന-
ആശ്രിതയാണെന്നുമമ്മ  !

അശ്രു, പൊഴിയ്ക്കുന്ന കണ്‍കളെ കാണു- 
മ്പോളശ്രുവായിത്തീര്‍ന്നിടുമമ്മ ! 

എത്ര വളര്‍ന്നാലും എന്ത് നാമായാലും,
അമ്മയില്‍ വെറുമൊരു കുഞ്ഞ് മാത്രം ! 

പോരായ്മയുണ്ടാവാം പൊരുത്തക്കേടുണ്ടാവാം,
എന്നാലും, പെറ്റു വളര്‍ത്തിയോരമ്മയല്ലേ...   

പൊക്കിള്‍ക്കൊടിയിലെ ഉണങ്ങാത്ത മുറിവുമായി-
പൊന്നമ്മയെന്നും കാത്തിരിപ്പൂ...
പൊന്നമ്മയെന്നും കാത്തിരിപ്പൂ... 

                  അമ്മയെ കാണാന്‍ കഴിയുന്നവര്‍ കാണുക ! കഴിയാത്തവര്‍ ഒന്ന് ഫോണ്‍ ചെയ്യുകയെങ്കിലും വേണം! സ്നേഹത്തോടെ അല്‍പ്പം സംസാരിക്കുക ! മറ്റ് വിഷയങ്ങള്‍ ഒന്നും മനസ്സില്‍ വേണ്ട കേട്ടോ, അമ്മയുടെ വാത്സല്യത്തിന് വേണ്ടി മാത്രം, അമ്മ ആഗ്രഹിക്കുന്ന മക്കളുടെ സ്നേഹത്തിന് വേണ്ടി മാത്രം ഒരു ഓര്‍മ്മപ്പെടുത്തല്‍... 

(ഇല്ലാത്തവര്‍............................ മനമുരുകി പ്രാര്‍ത്ഥിക്കുക ! ) 

ദയവായി ഇത് നിഷേധിക്കരുതേ...

"ഹാപ്പി മദേഴ്സ് ഡേ" 

Tuesday 3 May 2011

പുലര്‍കാല സ്വപ്നം !





പുലരിതന്‍ പൂച്ചെണ്ട് പുല്‍കിയുണര്‍ത്തിയ -    
പുതുമഞ്ഞു തുള്ളിയായി നിന്നു !

പുണരുവാന്‍ ഞാനെന്‍റെ മേനീയുയര്‍ത്തി -  
പുതുമകള്‍ മെല്ലെ പകര്‍ന്നൂ..

ആര്‍ദ്രമാമെന്നിഷ്ട്ടം ആദ്യമായി ചൊല്ലുമ്പോള്‍,
ആലില പോലൊന്നുലഞ്ഞൂ...

വേനലിന്‍ മഴയത്ത് വീണതന്‍ താരാട്ട് -
കാതിലെ കുളിരായലിഞ്ഞൂ...

താമര വിരിയുന്ന താരക പൊയ്കയില്‍
പൂമിഴിത്തോണി തുഴഞ്ഞൂ ...

അമ്പിളിതാഴത്തില്‍  പൊന്‍വിരല്‍  തഴുകുമ്പോള്‍-
വാര്‍മുകില്‍ വെറുതേ വിതുമ്പീ...

Tuesday 26 April 2011

ജീവനുള്ള ആത്മാവുകള്‍ !





പാപിയല്ല ഞാന്‍ മുജ്ജന്മ- 
പാപ ശിക്ഷതന്നിരയുമല്ല ! 

പാതിയാം ജീവിതത്തിന്‍,
വികൃത ബിംബമായിത്തീര്‍ന്ന
ജീവനുള്ളോരാത്മാവു ഞാന്‍ !

കണ്ണില്‍നിന്നുതിരുന്നു കണ്ണുനീരല്ല,
വിഷബാധയില്‍ കറുപ്പാര്‍ന്ന ചോര മാത്രം !

കനിവുകള്‍ തേടുവാനാരുമില്ല,
കാലം വിരിയിച്ച വിധിയൊന്നു മാത്രമായ്!

വേദം പറയുവാന്‍ ദൈവവുമില്ല,
വേദനയാലുരുകുന്നൊരന്തരംഗം !

കണ്ണു കാണില്ലെന്ന് നടിക്കുന്ന മര്‍ത്യരേ...
നിങ്ങള്‍കണ്‍കളിലൊരിറ്റു കാരുണ്യമുണ്ടാക്കുക !

ഒന്നേ പറയുന്നോരധികാര ലോകമേ...
നേടുവതെന്തിനീ ശാപമിന്നേറെയായ് ! 

കേള്‍ക്കുകയീ വൈരൂപ്യനാം മനുജന്‍റെ-
വിറയാര്‍ന്ന വാക്കുകള്‍!

നിര്‍ത്തുകയിനിയെങ്കിലുമാ വിഷ-
മരുന്നിനെയുലകില്‍ നിന്നും!

ഇനിയും ജനിക്കരുതേ ജീവ- 
നുള്ളോരാത്മാവെന്നു പറയുവാന്‍....   




( എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാന്‍ വേണ്ടിയുള്ള സമരത്തില്‍ നമുക്കും പങ്കു ചേരാം. നിഷ്കളങ്കരായ ഒരു കൂട്ടം ജനങ്ങളുടെ കണ്ണുനീരിനു നാം സാക്ഷികളാണ്, വിഷം വര്‍ഷിച്ചു കൊണ്ട് പൊന്നു വിളയിക്കുന്ന അധികാരി വര്‍ഗ്ഗം കാര്‍ന്നു തിന്നുന്നത് കുറേ ജീവനുകളെയാണ്, ജീവിതങ്ങളെയാണ്‌!

 ഇതിനിയും തുടരാന്‍ അനുവദിക്കരുത്. നാം ഒത്തു ചേരുക, നമുക്ക് വരുമ്പോള്‍ മാത്രം കണ്ണു തുറക്കുവാന്‍ നിയോഗിക്കപ്പെട്ട പാഴ്ജന്മങ്ങളുടെ കൂട്ടത്തില്‍ നമ്മെയും സര്‍വ്വേശ്വരന്‍ ഉള്‍പ്പെടുത്താതിരിക്കട്ടെ...............പ്രാര്‍ത്ഥനയോടെ സ്വന്തം സഹോദരന്‍...)

Thursday 31 March 2011

വിടരാന്‍ മറന്ന പൂവുകള്‍...





വിടരാന്‍ മറന്ന പൂവുകള്‍ക്കു -
മിടയില്‍ പതിഞ്ഞതെന്‍ നൊമ്പരം !

ഹൃദയം നിറഞ്ഞ മൊഴികളാലെന്‍ -
കനവില്‍ വിടര്‍ന്നു മലരുകള്‍ !

മിഴിയില്‍ നിറഞ്ഞ കൌതുകം, അറിയാ -
തറിഞ്ഞു ഞാനാ പരിഭവം !

തിരകള്‍ നിറഞ്ഞ സാഗരത്തിനടിയില്‍ -
നിന്നുയരുന്ന ഗദ്ഗദം !

വിളിയെന്നു കേള്‍ക്കുമെന്നാകിലും -
വിറയാര്‍ന്നു പോയെന്‍റെ വരികളും !

പറയാന്‍ കൊതിച്ചതൊക്കെയും -
പനയോലയില്‍ കുറിച്ചിടുന്നു ഞാന്‍...

മറക്കുവാന്‍ വേറെയുമേറെയുണ്ടെങ്കിലും -
മറന്നതീ ജന്മത്തിന്‍ നഷ്ട്ടബോധം !

കഥയില്‍ ഞാന്‍ വിടര്‍ത്തിയ പൂവുകളിന്നൊരു -
കഥയുമില്ലാത്തോരോര്‍മ്മയായി മാറിയോ ??

Thursday 10 March 2011

മരണത്തിനും ജീവിതത്തിനുമിടയില്‍...



ഈ പുഴയുടെ അരികില്‍ ഞാന്‍ എങ്ങനെ വന്നുവെന്നോ, എന്തിനു വന്നുവെന്നോ യാതൊരു തിട്ടവുമില്ല ! 

                              വെറും പുഴയെന്നു പറയാനുമാകില്ല! കറുത്ത ജലമാണ്, കറുത്ത് വിഷമയമായ ജലം ഇളകി മറിഞ്ഞ് ഒഴുകുന്നു.
                     അതിന്‍റെ ആരവം എന്‍റെ കാതുകളെ അടപ്പിച്ചു കളയുന്നു ! ഈ ഘോരശബ്ദം, മരണത്തിന്‍റെ കയങ്ങള്‍ ഇവിടെ മറഞ്ഞിരിപ്പുണ്ടെന്ന സൂചന നല്‍കുന്നുണ്ടോ  ?
ഭയം എന്‍റെയുള്ളില്‍ നേരിയ നൊമ്പരമുണ്ടാക്കുന്നു...

             പതിയെ ഒരു കാല്‍ പുറകിലേയ്ക്ക് വെച്ചു ! അപ്പോഴാണ്‌ കാണുന്നത്, പിന്നില്‍ ഒരു കൂറ്റന്‍ മതില്‍ക്കെട്ട്, അതില്‍ നിറയെ കാട്ടുവള്ളികള്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു.  
അതിനിടയിലൂടെ ഉറവകള്‍ പൊട്ടി വെള്ളം ഞാന്‍ നില്‍ക്കുന്ന ചെറിയ പാതയിലേയ്ക്കും , അതിലൂടെ പുഴയിലേയ്ക്കും ഒഴുകുന്നു...

             മുന്നിലേയ്ക്ക് നോക്കാന്‍ തന്നെ ഭയമാകുന്നു! അവിടെയാണ് ഒരു രക്ഷസിനെപ്പോലെ ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചുകൊണ്ട് ഒഴുകുന്ന പുഴ !  

          ചെളി നിറഞ്ഞ കുഞ്ഞുപാതയിലൂടെ പതിയെ മുന്നോട്ടു പോവുകയാണ്... പൊടുന്നനെ എന്‍റെ മുന്നിലൂടെ കുറേ നരിച്ചീറുകള്‍ പാറിപ്പറന്നു, അവകളുടെ ചിറകടികള്‍ നെഞ്ചകത്തൊരു തീക്കനലുണ്ടാക്കി ! തലയില്‍ കൈ വെച്ചു കൊണ്ട് ഞാന്‍ അവിടിരുന്നു പോയി.

                                വീണ്ടും മുന്നോട്ടു നടക്കുമ്പോഴാണ് അതിലേറെ ഭയപ്പെടുത്തുന്ന മറ്റൊരു കാഴ്ച കാണുന്നത്.. എന്‍റെ വരവ് കണ്ട് കാട്ടു വള്ളിപ്പടര്‍പ്പുകളുടെ ഇടയിലൂടെ ചിലര്‍ തല വലിക്കുന്നു ! വിഷസര്‍പ്പങ്ങള്‍ ! അത് കൂടിയായപ്പോള്‍ എന്നിലെ ഭയം വര്‍ദ്ധിച്ചു... 
ഞാന്‍ എവിടെയാണ് ദൈവമേ എത്തിപ്പെട്ടിരിക്കുന്നത്?

                  അവകളില്‍ ചിലത് എന്‍റെ വഴിയുടെ കുറുകേ ഇഴഞ്ഞു മാറുന്നുമുണ്ട് ! എന്നിലെ ശ്വാസോച്ച്വാസത്തിന്‍റെ വേഗത കൂടിക്കൂടി വന്നു  ! തിരിഞ്ഞു നോക്കാന്‍ പോലും ഭയമാകുന്നു...ആരുമില്ലേ എന്നെ ഇവിടെ നിന്നും രക്ഷിക്കാന്‍ ???

ഞാന്‍ ഉറക്കെ നിലവിളിക്കുവാന്‍ ശ്രമിച്ചു ! പക്ഷേ, എന്‍റെ ശബ്ദം തൊണ്ടയില്‍ എവിടെയോ കുടുങ്ങി... പുറത്തേയ്ക്ക് ഒരു നേരിയ മൂളല്‍ മാത്രം വരുന്നു... 

                      ഒരു വിധത്തില്‍ വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍, എവിടെയോ ചെണ്ടമേളവും , ജനങ്ങളുടെ ബഹളവും കേള്‍ക്കുന്നു !
                   മനസ്സില്‍ ഭയം നിറഞ്ഞിരിക്കുന്നുവെങ്കിലും പ്രത്യാശയുടെ വെളിച്ചം വീഴുകയാണ്!  

                          സര്‍വ്വ ശക്തിയും സംഭരിച്ച് ശരീരത്തെ ഓടിക്കുവാനുള്ള ശ്രമത്തിനു തടസ്സമായത് ചെളിയില്‍ പുതയുന്ന കാലുകളായിരുന്നു...
                എന്നാലും മുന്നില്‍ ആരൊക്കെയോ എന്നെ രക്ഷിക്കുവാന്‍ വന്നിട്ടുണ്ട് എന്ന പ്രതീക്ഷയില്‍ ശ്രമം തുടര്‍ന്ന് കുറച്ച് ദൂരം മുന്നോട്ടു പോയപ്പോള്‍ എന്‍റെ കാലുകള്‍  തീരെ ചലിക്കാതെയായി !

         എന്താണ് എന്‍റെ കാലുകള്‍ക്ക് പറ്റിയത് ? തറയില്‍ ഉറച്ചു നില്‍ക്കുന്നു...
പരമാവധി ശ്രമിച്ചിട്ടും ചലനമില്ലാ...

            തികച്ചും നിസ്സഹായനായി അവിടെ ഇരിക്കുവാനായി മുഖം കുനിഞ്ഞു വരുമ്പോള്‍ മൂക്കിനു തൊട്ടു മുന്നിലായി ഫണം വിടര്‍ത്തി നില്‍ക്കുന്നു ഒരു പാമ്പ് !!!
              വളരെ ക്രൂരമായിരിക്കുന്നു അതിന്‍റെ മുഖം, അതിന്‍റെ കണ്ണുകള്‍ എന്‍റെ കണ്ണിലേയ്ക്കു തുറിച്ചു നോക്കുകയാണ്, പെട്ടെന്ന് വീണ്ടും നെഞ്ചകത്തില്‍ ഒരു തീക്കനല്‍ പാകിക്കൊണ്ട് ഞാന്‍ ഇരുന്നയിടം ഇടിയുവാന്‍ തുടങ്ങി , പാത ഇടിഞ്ഞു താഴേയ്ക്ക് പോകുന്നു..എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നു...

                അതോടൊപ്പം കഴുത്തിലേയ്ക്കു ഭാരമുള്ള ഒരു വസ്തു വന്നു വീണതായി അനുഭവപ്പെട്ടു... നല്ല തണുത്ത അതിന്‍റെ വഴു വഴുപ്പില്‍ നിന്നും എന്‍റെ മുന്നില്‍ കണ്ടിരുന്ന പാമ്പാണ് അതെന്ന് മനസ്സിലാക്കിയെങ്കിലും എന്നിലെ പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടു കഴിഞ്ഞു !

                   മറ്റേതോ ലോകത്തേയ്ക്കുള്ള യാത്ര പോലെ താഴേക്കു പൊയ്ക്കൊണ്ടിരുന്നു, കറുത്ത ജലമൊഴുകുന്ന മരണത്തിന്‍റെ കയങ്ങളുള്ള പുഴയിലേയ്ക്ക്... 

                                                    പെട്ടെന്ന് കണ്ണ് തുറന്നു...ശരീരമാകെ വിയര്‍ത്തു കുമിഞ്ഞു! പുതപ്പു മാറ്റി ചാടിയെഴുന്നേറ്റു...കഴുത്തിലും കവിളിലുമെല്ലാം തടവി നോക്കി !പാമ്പ് എവിടെ ?? പുഴയെവിടെ?? ഞാന്‍... ഞാന്‍...എവിടെ  ?? 

                    കണ്ടത് ഒരു ദുസ്വപ്നം ആണെന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കേണ്ടി വന്നു...  കരുതിയിരുന്ന ഒരു ജഗ്ഗിലെ വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്ത ശേഷം വീണ്ടും കിടന്നു, കണ്ണുകള്‍ എത്ര ഇരുക്കിയടച്ചിട്ടും ഉറക്കം വരുന്നതേയില്ല...