Wednesday 17 August 2011

മഴക്കിനാവ് !




അന്തരീക്ഷം പെട്ടെന്ന് കറുത്ത മേഘാവരണത്താല്‍ മൂടപ്പെട്ടു ! 

തെല്ലൊരു ആകാംഷയോടെ ഞാന്‍ നേരെ ടെറസ്സിനു മുകളിലേയ്ക്ക് ഓടിക്കയറി ! ഒരു കുളിര്‍ക്കാറ്റ് ശരീരത്തെ തലോടിയപ്പോള്‍ മനസ്സിന് വല്ലാത്ത ഉന്മേഷം ! 

മെല്ലെ മുഖമുയര്‍ത്തി കണ്ണുകള്‍ അടച്ചു ശ്വാസം മുകളിലേയ്ക്ക് വലിച്ചെടുത്തു! അങ്ങനെ കുറേ നേരം ആ ശുദ്ധവായു ആസ്വദിച്ചു ! 

അങ്ങനെ നില്‍ക്കുമ്പോള്‍ കാതുകളില്‍ ഒരു ഇരമ്പല്‍ വരുന്നു, കണ്ണ് തുറന്ന് ശബ്ദം കേട്ട ദിക്കിലേയ്ക്കു നോക്കുമ്പോള്‍ ദൂരെ പച്ചപ്പുകളെ മറച്ചു കൊണ്ട് 'മഴ' കടന്നു വരുകയാണ്, 

മഴ പെയ്തിറങ്ങുമ്പോള്‍ ഭൂമിയിലെ സസ്യലതാദികള്‍ ആനന്ദനൃത്തം ചവുട്ടുന്നത് പോലെ തോന്നിച്ചു, ദൂരെ നിന്നും കടന്നു വരുന്ന മഴയെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ചെടികളെയും മരങ്ങളേയും നോക്കി ഞാന്‍ പടികളിറങ്ങി !

അപ്പോഴേക്കും മഴ എന്‍റെ വീടിനെയും പുല്‍കിക്കഴിഞ്ഞിരുന്നു ! ഞാന്‍ മെല്ലെ വീടിന്‍റെ മുന്‍വശത്തേയ്ക്ക് ചെന്നു ! മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴതുള്ളികള്‍ക്കിടയിലേയ്ക്ക് കൈകള്‍ നീട്ടി വെച്ചു... 
ആ തണുപ്പ് എന്‍റെ മനസ്സിനെയും കുളിരണിയിച്ചു !

മുറ്റത്തിന്റെ വലതു വശത്തായി എന്‍റെ കുഞ്ഞുപെങ്ങള്‍ നിര്‍മ്മിച്ച ഒരു കൊച്ചു പൂന്തോട്ടം ഉണ്ടായിരുന്നു ! മഴയില്‍ കുളിച്ചു നില്‍ക്കുന്ന ആ ചെടികളിലേയ്ക്ക്  നോക്കിയപ്പോള്‍...

"ഇക്കാക്കാ പോയി വരുമ്പോള്‍ എനിയ്ക്ക് ചെടികള്‍ കൊണ്ട് വരാന്‍ മറക്കല്ലേ..." 

ബന്ധുക്കളുടെയോ മറ്റോ വീടുകളിലേയ്ക്ക് പോകാനായി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഓടി വന്നു പറയുമായിരുന്ന അവളുടെ ശബ്ദം കാതുകളില്‍ വന്ന് അലയടിച്ചു ! 
ചിലപ്പോഴൊക്കെ ഞാന്‍ കൊണ്ട് വന്നു കൊടുത്തിട്ടുമുണ്ട്, എന്നാലും ആ ഇഷ്ട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കഴിയാതെ പോയതില്‍ ഇപ്പോള്‍ സങ്കടം തോന്നുന്നു ! 

ഇന്നവള്‍ വളര്‍ന്നു വലുതായി മറ്റൊരു വീട്ടില്‍ വീട്ടമ്മയായി കഴിയുന്നു ! 

പിന്നെ ഞാന്‍ ഞാന്‍ നോക്കിയത് മുറ്റത്തിന്‍റെ നടുവില്‍ നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലാണ് ! 

ടെറസ്സിനു മുകളിലേയ്ക്ക് അതിന്‍റെ ശാഖകള്‍ പടര്‍ന്നു കിടക്കുന്നു, അതിന്‍റെ തടിയിലൂടെ മഴവെള്ളം ഒഴുകുന്നത് കാണാം ! 

അതും നോക്കി കുറച്ച് നേരം നിന്നപ്പോള്‍ ഒരു ശീതക്കാറ്റ് വീശിയടിച്ചു ! ദേഹമാകെ നനഞ്ഞു, പിന്നൊന്നും ആലോചിച്ചില്ല, ഞാന്‍ മുറ്റത്തേയ്ക്ക് ചാടിയിറങ്ങി, മഴയില്‍ കുളിച്ചു കളിച്ചു തിമിര്‍ത്തു, മൂവാണ്ടന്‍ മാവിനെ ചുറ്റിപ്പിടിച്ചു കറങ്ങി, അപ്പോള്‍ അതിലൂടെ ഒഴുകിയിരുന്ന മഴവെള്ളം എന്‍റെ കൈകളില്‍ വന്നിടിച്ച്‌ കൈകള്‍ക്ക് മുകളിലൂടെ ഒരു നിര്‍ത്തമില്ലാതെ പാഞ്ഞു പോകുന്നത് കാണാന്‍ എന്ത് ഭംഗിയായിരുന്നു ! 

മുറ്റത്ത്‌ നിന്നും കുറച്ച് മാറി ഒരു വലിയ കപ്പവാഴ കുലച്ചു നില്‍ക്കുന്നു, മഴ വന്നതില്‍ അതും സന്തോഷം പങ്കിടുന്നു, നെല്ലിമരം, പ്ലാവുകള്‍, തെങ്ങുകള്‍ ഇടത് വശത്തെ കിണറിനോട്‌ ചേര്‍ന്നുള്ള ആര്യവേപ്പ് ഒക്കെയും മഴയെ ആസ്വദിച്ചു നില്‍ക്കുകയാണ്...

എന്‍റെ വസ്ത്രവും ദേഹവുമെല്ലാം നനഞ്ഞു കഴിഞ്ഞു, എന്ത് സന്തോഷമാണ് അപ്പോള്‍ എന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല, 
മഴ തകര്‍ത്തു പെയ്യുകയാണ്... ഞാന്‍ ഇരു കൈകളും വിടര്‍ത്തി മുറ്റത്ത്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു...

കുറച്ച് കഴിഞ്ഞപ്പോള്‍ ഉമ്മയുടെ ശബ്ദം കേള്‍ക്കുന്നു, ഒരു കുടയുമായി ഉമ്മ പിന്നാലെയെത്തി...

"ഇതെന്താ മോനേ നിനക്ക് ഭ്രാന്തായോ?? ഈ മഴ ഇങ്ങനെ നനഞ്ഞാല്‍ പനിയും ജലദോഷവുമൊക്കെ പിടിയ്ക്കില്ലേ നിനക്ക്?? ഒന്നാമത് നാടൊട്ടുക്ക് അസുഖങ്ങളാണ്! എന്താകുമോ എന്തോ..." 

ഉമ്മ പരിഭവം പറഞ്ഞു കൊണ്ട് തോര്‍ത്ത്‌ മുണ്ടിനാല്‍ എന്‍റെ തല തോര്‍ത്തി തന്നു ! ഉമ്മയുടെ തോളില്‍ കൈ വെച്ച്‌ ചേര്‍ത്തു പിടിച്ചു വീടിനു അകത്തേയ്ക്ക് നടക്കുമ്പോള്‍ എന്നില്‍ ഉമ്മയോട് പറയാന്‍ മറുപടി ഒന്നുമുണ്ടായിരുന്നില്ല. മഴ നല്‍കിയ ആത്മ സംതൃപ്തിയുടെ നിര്‍വൃതിയില്‍ ലയിച്ചു പോയിരുന്നു ഞാന്‍ ! 


ആരോ കൈകളില്‍ തട്ടി വിളിക്കുന്നു, ഞാന്‍ കണ്ണ് തുറന്നു, മുന്നില്‍ ഹാഷിമിന്‍റെ മുഖം ! മുകളില്‍ ട്യൂബ് ലൈറ്റ് കത്തിക്കിടക്കുന്നു അതിലേയ്ക്ക് നോക്കിയതും കണ്ണുകള്‍ വീണ്ടും ഇറുകിയടച്ചു , ഇതിനിടെ ഹാഷിമിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു ! 

"മാലിഷ് ഹബീബീ അന സക്കര്‍ മുക്കയ്യിഫ്, ബാരിദ് സ്യാദ ദാക്കല്‍ ഉര്‍ഭ , ഖും ഭീ റോഒഹ് അല്‍ ഇഫ്താര്‍  " 
(അര്‍ത്ഥം : "ക്ഷമിക്കണം സ്നേഹിതാ, ഞാന്‍ എ/സി ഓഫ്‌ ചെയ്തു, മുറിയ്ക്കുള്ളില്‍ തണുപ്പ് കൂടുതലാണ്! എഴുന്നേല്‍ക്കൂ ഇഫ്താറിന് പോകാനുണ്ട് !" ) 

ഈജിപഷ്യനായ സഹ മുറിയന്‍ ആണ് ഹാഷിം ! 

നൊയമ്പിന്റെ ക്ഷീണത്താല്‍ ഇത്രയും ഉറങ്ങിയത് അറിഞ്ഞില്ല ! ഭക്ഷണം കഴിക്കാനായി എഴുന്നേല്‍ക്കുമ്പോള്‍ നേരിയ തൊണ്ട വേദന ഉണ്ടായിരുന്നു, പനിയുടെ ലക്ഷണമാണെന്ന് തോന്നുന്നു ! 

അങ്ങനെങ്കില്‍ രാത്രി കിടക്കും മുന്‍പ് ഒരു 'പനഡോള്‍' കഴിക്കണം !

No comments:

Post a Comment