Tuesday 28 August 2012

മൗനനൊമ്പരം !

അറിയാതെ നെഞ്ചിലൊരു കനല്‍ക്കാറ്റ്-
വീശുന്നു നിന്നോര്‍മയില്‍-

പോയ വസന്തങ്ങള്‍, തളിരണിയാത്ത സ്വപ്‌നങ്ങള്‍...
സ്നേഹമറിയാത്തയെന്നെ നീ,
സ്നേഹം പഠിപ്പിച്ച നാളുകള്‍,
ഹൃദയത്തില്‍ മറ്റാര്‍ക്കുമില്ലാത്ത
സ്ഥാനം നല്‍കിയ നാളുകള്‍...

ഹേതുവെന്തെന്നറിയില്ലയിന്നുമൊരു നിലാവിന്‍റെ -
വരവിനെ കാതോര്‍ത്ത സന്ധ്യയ്ക്കും ,

വേര്‍പ്പെട്ട രാവുകള്‍ കേഴുന്നു -
മിഴിനീര്‍ തഴുകിയുണര്‍ത്തുന്നു...

ഒരുവാക്ക് ചൊല്ലുവാന്‍ നേരമില്ലയെന്നാകിലും-
മനമില്‍ കിതയ്ക്കുന്ന നൊമ്പരബിംബങ്ങള്‍‍...

നേരിന്‍റെ നേര്‍രൂപമെന്നു നിനച്ചിട്ടും-
നേര്‍വഴി നിനക്കില്ലയെന്നോര്‍ത്തു പോയി !

മൗനം മറുപടിയായി നീ ചമയ്ക്കുന്നതും-
മൗനനൊമ്പരം കണ്മുന്നില്‍ മറയ്ക്കുന്നതും,

അകതാരിലൊരു ഭാരം, അകലുന്നതിന്‍ നോവും-
അണയുന്ന ദീപമായി ഭൂമിയില്‍...

ഇനിയില്ല ആശകള്‍,ഇനിയില്ല സ്നേഹവും,
ഇനിയില്ലയെന്നിലെ നൊമ്പരക്കാഴ്ചകളും...

അമ്മയും മകനും !



കലരുന്ന കണ്ണീരില്‍ നിന്മുഖം കാണില്ല !
വിതുമ്പുന്ന ചുണ്ടുകള്‍ നിന്നേ വിളിയ്ക്കില്ല !
എങ്കിലുമറിയുന്നു ഉള്ളിന്‍റെയുള്ളില്‍ -
വിട ചൊല്ലീയകലുവാന്‍ നേരമിതായീ...

സ്നേഹത്തിന്‍ കരങ്ങള്‍ക്കിന്നില്ലാ ചലനങ്ങള്‍‍-
സ്നേഹത്തിന്‍ ചുംബനം നല്‍കാനുമാവില്ല...
ഇടനെഞ്ചു പിളരുന്നീ വേര്‍പ്പാടിന്‍ നൊമ്പരം,
ഇനി നമ്മള്‍ കാണുമോ പുന്നാരമകനേ...

ത്യാഗം സഹിച്ചു ഞാന്‍ നിന്നേ വളര്‍ത്തി,
തീരങ്ങള്‍ തേടി നീയെങ്ങോ മറഞ്ഞൂ...
അകലത്തായിരുന്നാലും അരികത്തിരുന്നാലും-
ഹൃദയത്തുടിപ്പുകള്‍ നീയാണ് മകനേ...

മരണത്തിന്‍ മണിയൊച്ച കാതില്‍ മുഴങ്ങുമ്പോള്‍-
മകനേ നിന്‍ രൂപം കണ്ടൂ പിരിയേണം,
അകതാരു വിങ്ങുന്നീ അമ്മ വിതുമ്പുന്നു,
കനിവുകള്‍ നല്‍കണേ തമ്പുരാനേ...

വാര്‍ദ്ധക്യം ബാധിച്ച അച്ഛനമ്മമാരെ പല കാരണങ്ങള്‍ കൊണ്ടും തഴഞ്ഞു കളയുന്ന മക്കള്‍ ഇന്നീ ലോകത്തുണ്ട് ! അവരെ നാം സംരക്ഷിച്ചില്ലെങ്കില്‍ പില്‍ക്കാലത്ത് നമ്മുടെയും അവസ്ഥ മറിച്ചൊന്നായിരിക്കില്ല എന്ന യാഥാര്‍ത്ഥ്യം കൂടി മനസ്സിലാക്കുക !

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്ന സ്നേഹനിധിയായ ഒരു അമ്മയെയും അവരെ ശുശ്രൂഷിച്ചു കൊണ്ട് കൂടെയിരിക്കുന്ന ഒരു മകനെയും കാണുവാനിടയായി ! ആ നിറഞ്ഞ സ്നേഹത്തിന്‍റെ നിമിഷങ്ങള്‍ എന്നില്‍ നല്‍കിയ തിരിച്ചറിവാണ് ഈ കവിതയുടെ പ്രചോദനം !