Saturday 20 August 2011

തിരിച്ചറിവ് !



ഓരോ രാവുകളും അവനിലെ വിങ്ങലുകളായിരുന്നു, മറക്കാനാകാത്ത പ്രണയത്തിന്‍റെ നനുനനുത്ത ഓര്‍മ്മകള്‍ അവനിലെ ഉറക്കം കെടുത്തി !

നീണ്ട ആറുവര്‍ഷം അവളോടൊപ്പം നെയ്തു കൂട്ടിയ പ്രണയ സങ്കല്പങ്ങളും ഒരു സുപ്രഭാതത്തില്‍ തന്നെ വേണ്ടെന്നു നിഷ്ക്കരുണം മുഖത്ത് നോക്കി പറഞ്ഞ അവളുടെ വാക്കുകളും ഉത്തരം ലഭിക്കാതെ പോയ ചോദ്യചിഹ്നമായി മാത്രം ഇന്നും അവശേഷിയ്ക്കുന്നു ! 

തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു ! എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും അടര്‍ത്തിയെടുത്ത് കളയുവാനും കഴിയുന്നില്ല ! 

തന്‍റെ സ്വന്തമെന്നു കരുതിയവള്‍ മറ്റൊരാളുടെ കൂടെ കഴിയേണ്ടി വരുക എന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാവുന്നില്ല ! ഇത്രയും വേദന തനിയ്ക്ക് നല്‍കിയിട്ട് എങ്ങനെ അവള്‍ സ്വസ്ഥമായി കഴിയുന്നു??? 

വിചാരങ്ങള്‍ വികാരങ്ങളായും, വികാരങ്ങള്‍ വൈരാഗ്യമായും വഴി മാറുന്നു. എല്ലാം അന്ധമായ സ്നേഹത്തില്‍ നിന്നും ഉത്ഭവിക്കുന്ന മനസ്സിന്‍റെ വിവിധ ഭാവങ്ങള്‍ !

വൈരാഗ്യം ! തന്‍റെ സ്നേഹത്തെ തിരിച്ചറിയാതെ പോയതിനാല്‍ അവളോട്‌ വൈരാഗ്യം തോന്നുന്നു, അതില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ധൈര്യവുമായി അവന്‍ പുറപ്പെട്ടു ! 

അവള്‍ വരുന്ന വഴിയില്‍ കാത്തു നിന്നു ! ചിലപ്പോള്‍ തന്നെ കാണുമ്പോള്‍ തന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അവള്‍ക്ക് പഴയ ഓര്‍മ്മകള്‍ വരുകയും തന്നിലേയ്ക്കു തിരിച്ച് വരുകയും ചെയ്യും, അല്ലെങ്കില്‍ അവള്‍ എന്നെ വീണ്ടും തള്ളിപ്പറയും, എതായിരുന്നാലും തനിയ്ക്ക് ഈ വിഷയത്തില്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കണം ! 

അവള്‍ വരുന്നു !

അവന്‍റെ ഹൃദയത്തിന്‍റെ താളതുടിപ്പുകള്‍ ആ നിശബ്ദ സായന്ദനത്തിന്‍റെ മുതല്‍ക്കൂട്ടായി ! 

അവള്‍ അടുത്തെത്തിയതും അവന്‍ അവളില്‍ മാര്‍ഗ്ഗ തടസ്സമുണ്ടാക്കിക്കൊണ്ട് ഇരു കൈകളും വിടര്‍ത്തി മുന്നില്‍ നിന്നു ! 
ആ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി, അവള്‍ അവന്‍റെ മുഖത്തേയ്ക്കു ഒന്ന് മാത്രം നോക്കിയ ശേഷം പുശ്ചഭാവത്തോടെ മുഖം വശത്തേയ്ക്ക് തിരിച്ചു നിന്നു! അവളുടെ കൈകള്‍ തോളില്‍ തൂക്കിയിട്ടിരുന്ന ബാഗിന്‍റെ പിടിവള്ളിയില്‍ തിരുകിക്കൊണ്ടിരുന്നു, അത് അവനോടുള്ള അതൃപ്തി ആയിരുന്നു ! 

"എന്താ മോളേ ഇങ്ങനെ??" ശരീരത്തെയും മനസ്സിനെയും നിയന്ത്രിച്ചു കൊണ്ട് അവന്‍റെ ആദ്യത്തെ ചോദ്യം !

അവള്‍ മിണ്ടിയില്ല ! 

"ഞാന്‍ നിന്നെ സ്നേഹിച്ചു എന്നല്ലാതെ, എന്ത് തെറ്റാണ് നിന്നോട് ചെയ്തത് ??, നിനക്കെന്താണ് പറ്റിയത്? ആരാണ് നിന്‍റെ മനസ്സ് ഇത്തരത്തില്‍ മാറ്റിയത് ?? "
അവന്‍റെ ചോദ്യങ്ങള്‍ കൂടിക്കൂടി വന്നു, അവള്‍ക്ക് ഒരു ഭാവവ്യത്യാസവുമില്ല ! 

ഇത് അവനെ വീണ്ടും ചൊടിപ്പിച്ചു ! 

"നീയെന്താ മിണ്ടാത്തെ ? എന്‍റെ ചോദ്യങ്ങള്‍ കേട്ടില്ലേ ? ഞാനെന്തു തെറ്റാണ് നിന്നോട് ചെയ്തത്? എന്തിനാണ് നീയെന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് ? എന്തെങ്കിലുമൊന്നു പറയൂ..."

ഇപ്രാവശ്യം അവള്‍ തല ഉയര്‍ത്തി "എനിയ്ക്ക് പോകണം" എന്ന് മാത്രം പറഞ്ഞു ! 

" ഇല്ല എനിയ്ക്കിന്നു രണ്ടിലൊന്ന് അറിയണം, എന്നിട്ട് നീ പോയാല്‍ മതി "

"ഇല്ലാ, എനിയ്ക്കൊന്നുമറിയില്ല , എന്നെ ശല്യപ്പെടുത്തരുത്, എനിയ്ക്ക് പോകണം" അവള്‍ വീണ്ടും പറഞ്ഞു !

"ഞാന്‍ നിനക്ക് ശല്യമായല്ലേ ? ആറു വര്‍ഷം നീ എന്‍റെ കൂടെ നടന്നു, എന്‍റെയുള്ളില്‍ ആശകളും മോഹങ്ങളും കുത്തി നിറച്ചു ! എന്നിട്ട് ഇന്ന് ഞാന്‍ നിനക്ക് ശല്യമായല്ലേ?? " 
അവന്‍റെ ശബ്ദം പതറുന്നുണ്ടായിരുന്നു ! 

"എന്‍റെ മുന്നില്‍ നിന്നു മാറൂ ഞാന്‍ പോകട്ടെ" എന്നു പറഞ്ഞ് അവള്‍ അവനെ തള്ളി മാറ്റിക്കൊണ്ട് മുന്നോട്ടു പോകവേ, അവന്‍ തന്‍റെ അരയില്‍ കരുതിയിരുന്ന കഠാര വലിച്ചെടുത്തു ! 

"എടീ നിനക്ക് പോകണമല്ലേ?? എന്നെ വഞ്ചിച്ച നിന്നെ ഞാന്‍ വെറുതേ വിടണമല്ലേ ?? ഇല്ലാ ഇന്ന് നിന്‍റെ അവസാനമാണ്, ഞാന്‍ നിന്നെ കൊല്ലും" 
നീട്ടിപ്പിടിച്ച കൈയ്യില്‍ കഠാരയുമായി തന്‍റെ നേരെ നടന്നു വരുന്ന അവനെ കണ്ട് അവള്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീടൊരു കൂസലുമില്ലാതെ കൈകള്‍ കെട്ടി അവന്‍റെ മുഖത്തേയ്ക്കു നോക്കി തിരിഞ്ഞു നിന്നു ! 

അവന്‍ അവളുടെ അടുത്തെത്തി ! 

"കൊല്ലാനാണ് ഞാന്‍ വന്നത്, നിന്നെ കൊല്ലാന്‍" അവന്‍ വീണ്ടും ആവര്‍ത്തിച്ചു !

ഇത്രയും അവനില്‍ നിന്നും കേട്ടിട്ടും അവളില്‍ ഒരു ഭാവമാറ്റവും ഇല്ലായിരുന്നു ! 

അവന്‍റെ കൈയ്യിലെ കഠാരയില്‍ അവള്‍ നോക്കി, പിന്നെ അവന്‍റെ കണ്ണുകളിലേയ്ക്കും, എന്നിട്ട് അവള്‍ ചോദിച്ചു : 

" എന്നെ കൊല്ലാന്‍ നിനക്കാവുമോ??? " 

തീരെ പ്രതീക്ഷിക്കാത്ത ഈ പ്രതികരണത്തില്‍ അവന്‍ ശരിക്കും പതറി ! 

അവള്‍ തുടര്‍ന്നു :
"നിനക്കതിനു കഴിയില്ല, നിനക്ക് ഒന്നിനും കഴിയില്ല ! എന്തെങ്കിലും കഴിയുമായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ഒരിയ്ക്കലും ഉപേക്ഷിക്കില്ലായിരുന്നു " 

ഒരു ലാസ്യഭാവത്തോടെ അവള്‍ പറഞ്ഞത് കേട്ട് അവന്‍ ആര്‍ജ്ജിച്ചു വെച്ചിരുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയി ! 

കുറച്ച് നേരത്തെ നിശബ്ദത ! കഠാര താഴെ വീണു ! അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ! 

ഏറെ നാള്‍ കാത്തിരുന്നിട്ടും കിട്ടാതിരുന്ന ചോദ്യത്തിന്‍റെ ഉത്തരം കിട്ടിയ നിര്‍വൃതിയോടെ അവന്‍ തിരികെ നടക്കുമ്പോള്‍ അവള്‍ സാധാരണ പോലെ നടന്നു വീട്ടിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു !

No comments:

Post a Comment