കുട്ടിക്കാലത്ത് എന്‍റെ അവധിക്കാലം ചെലവഴിച്ചിരുന്നത് ഉമ്മായുടെ നാടായ കൊല്ലം ജില്ലയിലെ 'ഓയൂര്‍' ആയിരുന്നു....
അവിടുത്തെ എന്‍റെ കളിക്കൂട്ടുകാരനായിരുന്നു ഷഫീക്ക്, ഉമ്മായുടെ നേരെ ഇളയ അനിയത്തിയുടെ മകന്‍, എന്നെക്കാള്‍ രണ്ടു വയസ്സിനു ഇളയത്, എങ്കിലും ഞങ്ങളുടെ സൗഹൃദത്തില്‍ പ്രായത്തിന്റേതായ ഒരു വേര്‍തിരിവ് വന്നിട്ടില്ല, അതിന്നുമില്ല, അവനിപ്പോള്‍ ദുബായിലുണ്ട്...
എന്‍റെ ഉമ്മായുടെ പിതാവിനെ അവര്‍ മക്കള്‍ വിളിക്കുന്ന പേരാണ് 'അത്ത'!!
ബാപ്പയെന്നും ഉപ്പയെന്നും വിളിക്കുന്നത് പോലെ അത്തയെന്നു വിളിക്കുന്നു...
ഞങ്ങള്‍ പേരക്കിടാങ്ങളും ആ വിളിയെ മാറ്റിയില്ല, 'അത്ത' എന്നു തന്നെ ഞങ്ങളുടെ മുത്തശ്ച്ചനെ വിളിച്ചു പോന്നു...
അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് 'വഹാബ് റാവുത്തര്‍' എന്നാണ്.
'വിയട്നാം കോളനി' എന്ന സിനിമയില്‍ വില്ലന്‍റെ പേര് 'റാവുത്തര്‍' എന്നായിരുന്നെങ്കില്‍, ഈ 'റാവുത്തര്‍' ഒരു പഞ്ചപാവമായിരുന്നു !! നിഷ്കളങ്കമായ സ്നേഹം ഉള്ളില്‍ കാത്തു സൂക്ഷിച്ച പാവം മനുഷ്യന്‍.
അഞ്ചു പെണ്‍മക്കളായിരുന്നു, ഏറ്റവും ഇളയതായേ ഒരു ആണ്‍തരിയേ കിട്ടിയുള്ളൂ,
അത്തായെക്കുറിച്ച് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു!!
പെണ്‍മക്കളെയെല്ലാം സ്വപ്രയത്നത്താല്‍ നല്ല രീതിയില്‍ വിവാഹം ചെയ്തയച്ച മനുഷ്യന്‍, അതിനായി ത്യാഗം ചെയ്ത മനുഷ്യന്‍...അദ്ദേഹത്തില്‍ ഞങ്ങള്‍ എന്നും അഭിമാനം കൊള്ളുന്നു....
'കൊപ്ര മുതലാളി' എന്നു പറഞ്ഞാല്‍ ഓയൂര്‍ നാട്ടില്‍ അത്തയെ എല്ലാവരും അറിയും, അതൊരു ഇരട്ടപ്പേര് ആയി കരുതരുത്, അതാണ് സത്യം!!
തെങ്ങിന്‍ തോപ്പുകളുള്ള വീട്ടുകാരില്‍ നിന്നും തേങ്ങ മൊത്തവില പറഞ്ഞു വാങ്ങും, അത് വണ്ടികളില്‍ കയറ്റി വീട്ടിലെത്തിച്ച ശേഷം പണിക്കാരെ വെച്ച് പൊതിപ്പിക്കും, അതിനു ശേഷം പൊട്ടിച്ച് വെയിലത്ത് വെച്ച് ഉണക്കും...
പിന്നീട് വീടിന്‍റെ പിന്‍വശത്തായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള 'പുകപ്പുരയില്‍' കൊണ്ട് പോയി ചിരട്ടയും 'കൊപ്രയും' വേര്‍തിരിക്കുവാന്‍ കഴിയത്തക്ക വിധത്തില്‍ ചൂട് കൊടുക്കും!!
ഇങ്ങനെ വേര്‍തിരിക്കുന്നതിനുള്ള ഉപകരണത്തെ 'ഇളക്കി' എന്നു വിളിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ പേര് എന്താണെന്ന് അറിയില്ല കേട്ടോ...
ചിരട്ടയില്‍ നിന്നും ഇളക്കിയെടുക്കുന്ന കൊപ്രയെ വീണ്ടും പുകപ്പുരയില്‍ കയറ്റി നന്നായി ചൂട് കൊടുക്കും, അതേ ചിരട്ട തന്നെ പുകപ്പുരയില്‍ തീയിടുന്നതിനായി ഉപയോഗിക്കുകയും ചെയ്യും.
കൊപ്രയെ വെളിച്ചെണ്ണ എടുക്കാവുന്ന പരുവത്തിലാക്കിയ ശേഷം ചെറിയ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ചാക്കുകളില്‍ കെട്ടി വെയ്ക്കും,
ഇതിനെ കൊട്ടാരക്കരയിലുള്ള ഒരു 'ഓയില്‍ മില്‍' മുതലാളിക്ക് കൊടുക്കുന്നു...
ഇങ്ങനെയാണ് ഞങ്ങളുടെ അത്ത 'കൊപ്ര മുതലാളി' ആയത്!!!
അതിന്‍റെ ലാഭാമെന്തെന്നോ നഷ്ട്ടമെന്തെന്നോ ഞാന്‍ തിരക്കിയിട്ടില്ല, പക്ഷേ ഈയൊരു വലിയ കുടുംബം യാതൊരു അല്ലലുമില്ലാതെയായിരുന്നു കഴിഞ്ഞത്!!
എന്‍റെ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കാണുന്ന അത്തായുടെ തലയില്‍ മുടിയെന്നത് പേരിനു പോലും ഇല്ലായിരുന്നു...
അത് കൊണ്ടാവാം പുറത്തിറങ്ങുമ്പോള്‍ അത്തായുടെ തലയില്‍ ഒരു കെട്ടുണ്ടാകും, വെള്ള ഷാള്‍ കൊണ്ട്...
വട്ടമുഖമാണ്, സിനിമാതാരം പ്രേംനസീറിനെ ഇഷ്ട്ടമായത് കൊണ്ടാവാം അതേ സ്റ്റൈലില്‍ ആയിരുന്നു മീശ... അതും നരച്ചതാണ്!!! കുറച്ച് തടിയും കുടവയറുമുണ്ട്... വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം, ഷര്‍ട്ടിന്‍റെ കൈ മടക്കി മുട്ടിനടുത്തു കൊണ്ട് വെയ്ക്കും, മുണ്ടും എപ്പോഴും മടക്കി കുത്തിയിട്ടുണ്ടാകും!!!
മടിക്കുത്തിലാണ് 'ലോക്കര്‍' അതായത് പേഴ്സ്, അതില്‍ എപ്പോഴും നിറയെ പൈസയുണ്ടാവും, അതില്‍ നിന്നും മിഠായി വാങ്ങാന്‍ ഞങ്ങള്‍ക്ക് അഞ്ചും പത്തുമൊക്കെ തരുമായിരുന്നു,
അന്ന് അതൊക്കെ വളരെ വലുതായി തോന്നി!! അല്ലാ വലുതായിരുന്നു ഒരുപാട്...
ഷഫീക്കിന്‍റെ വീട് ഓയൂരില്‍ തന്നെയായതിനാല്‍ അവന്‍ അത്തായുടെ സന്തതസഹചാരിയായിരുന്നു, ( ഒരുപാട് കാലം അവന്‍ കുടുംബ വീട്ടില്‍ നിന്നുമായിരുന്നു പഠിച്ചതും വളര്‍ന്നതും )
ഓണാവധിയിലോ, ക്രിസ്തുമസ് അവധിയിലോ കിട്ടുന്ന പത്ത് ദിവസം മാത്രം ഞാനും കാണും...
ഉമ്മായുടെ കൂടെയാവും ചെല്ലുക, ഒന്നോ രണ്ടോ ദിവസം ഉമ്മായും അവിടെ നിന്ന ശേഷം എനിക്കിളയവരുമായി വീട്ടിലേയ്ക്ക് പോകും.
പിന്നീട് അവധി തീരുന്ന ദിവസമാകും വരുക, ചിലപ്പോള്‍ അതിനു മുന്‍പ് ഇവിടുന്നാരെങ്കിലും പോകുന്നെങ്കില്‍ അവരുടെ കൂടെ ഞാന്‍ പോകും.
(ഏകദേശം പന്ത്രണ്ട് വയസ്സ് വരെ അങ്ങനെയായിരുന്നു, അതിനു ശേഷം മൂന്നു വര്‍ഷത്തെ ഹൈസ്കൂള്‍ വിദ്യാഭ്യാസംഎനിക്കേറെ ഇഷ്ട്ടമുള്ള ഈ ഓയൂര്‍ നാട്ടിലായിരുന്നു, മറക്കാനാത്ത ഓര്‍മ്മക്കുറിപ്പുകള്‍ ഒരുപാട് അവശേഷിക്കുന്നുണ്ട്, അതൊക്കെ പിന്നീട് വിവരിക്കാം... )
ഞാന്‍ അവസരം കിട്ടിയാല്‍ അത്തായുടെ മൊട്ടത്തലയില്‍ തന്നെ പിടിച്ചു വെച്ചൊരു മുത്തം കൊടുക്കുകയും ഒന്നു തടവുകയും ചെയ്യും...
എന്‍റെ ഈ കുസൃതിയില്‍ അത്ത മനസ്സ് നിറഞ്ഞു ചിരിക്കും...
പിന്നെ ഞാനും ഷഫീക്കും കൈകോര്‍ക്കും......
അത് കാണുന്ന അത്ത ഞങ്ങളെ നോക്കി ഒന്ന് ഉപദേശിക്കുക പതിവായിരുന്നു....
"അതേയ്, രണ്ടും കൂടെ കൂടുന്നതൊക്കെ കൊള്ളാം, കുരുത്തക്കേടുകളൊന്നും ഒപ്പിച്ചേക്കരുത്, പറഞ്ഞേക്കാം..."
"ശരിയത്താ....."
എന്ന് ഒരേ സ്വരത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞങ്ങള്‍ 'ഓട്ടം' തുടങ്ങുകയായി...
നേരെ പോകുന്നത് കുറച്ചപ്പുറത്തുള്ള പറങ്കിമാവിന്‍(കശുമാവ്) തോട്ടത്തിലേയ്ക്കാണ്... ചായ്ഞ്ഞു കിടക്കുന്ന മരക്കൊമ്പുകളില്‍ കയറിയിരുന്ന് ആടിപ്പാടും, പാട്ട് എന്നാല്‍ അതൊരു 'പാട്ട്' തന്നെയായിരുന്നു, പരിസരങ്ങളില്‍ എല്ലാവരും പറയും 'ഞാന്‍' വന്നുവെന്ന്, അത്രയും മനോഹരമായ ആലാപനമായിരുന്നുവെന്നു ഊഹിക്കാമല്ലോ???
ചിലപ്പോള്‍ ഞങ്ങള്‍ക്കായി നല്ല പഴുത്ത പറങ്കിമാങ്ങയുണ്ടാകും, അതിനെ കുലുക്കി താഴെയിടാനായി ശ്രമിക്കുമ്പോള്‍ ഷഫീക്ക് വിളിച്ചു പറയും:-
"അങ്ങനെ കുലുക്കിയാ, അതിലെ പൂവ് കൊഴിഞ്ഞു പോകും, പിന്നെ കായ്ക്കില്ലാ...അത്ത വഴക്ക് പറയുമേ, പറഞ്ഞേക്കാം..."
അത്തയുടെ കൂടെ നടന്നു അവനു ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ നല്ല ഗ്രാഹ്യമായിരുന്നു...
( ഇന്ന് ഇതേ സ്ഥലത്ത് ഉമ്മായുടെ ഇളയ അനിയത്തിയുടെ വീടാണ് )
പറങ്കിമാവിന്‍ തോട്ടത്തിലെ 'വേലത്തരങ്ങള്‍' കഴിഞ്ഞാല്‍ പിന്നെ ഓടുന്നത് നേരെ തൊടിയിലേയ്ക്കാണ്...
അവിടെ ഇടതൂര്‍ന്ന 'അടയ്ക്ക മരങ്ങള്‍' കൊണ്ട് അലംകൃതമാണ്...
അതിലെല്ലാം സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയായ കുരുമുളകിന്‍റെ വള്ളിപ്പടര്‍പ്പുമുണ്ടാകും...
തൊടി കഴിഞ്ഞാല്‍ പിന്നെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാടങ്ങളാണ്...
'മുടിയൂര്‍കോണം വയല്‍' എന്നാണ് അറിയപ്പെടുന്നത്.
മറ്റുള്ളതിനേക്കാള്‍ ഒരല്പം വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത പാടവരമ്പ് ഇവിടുത്തെ പൊതു വഴിയാണ്! അതിനോട് ചേര്‍ന്നു ഒരു കുഞ്ഞ് തോടും പിന്നെയൊരു 'സാധാവരമ്പും' ഉണ്ട്!
ഈ വഴി ചെന്നെത്തുന്നത് ഒരു പുഴയിലാണ്, 'അടുതല പാലം' ഓക്കെ സ്ഥിതി ചെയ്യുന്നത് അവിടെയാണ്... പുഴയെ ഇത്തിക്കരയാര്‍ എന്ന് പറയുന്നു!!
എന്നാലും ഓടിതളര്‍ന്ന് എവിടെയെങ്കിലുമൊന്ന് ഇരിക്കുമ്പോള്‍ കിതപ്പാര്‍ന്ന ശബ്ദത്തോടെ തങ്ങളുടെ 'സാഹസികത' പരസ്പരം പറയാമല്ലോ...
ഭക്ഷണത്തിന്‍റെ സമയമാകുമ്പോള്‍ തിരികെ വീട്ടിലെത്തും, അവിടെ ഞങ്ങളുടെ 'അമ്മച്ചി' ( ഉമ്മായുടെ മാതാശ്രീ ആണ്, ആ വിളിയിലും ഞങ്ങള്‍ ചെറുമക്കള്‍ മാറ്റം വരുത്തിയില്ല...) നല്ല ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടാകും...
മക്കളില്‍ പലരും ഈ അവധി ദിവസങ്ങളില്‍ അവിടെ വന്നു പോകുന്നുണ്ടാകും...
ഒരു ഉത്സവപ്രതീതി എല്ലാവരിലുമുണ്ടാകും...
ഓണക്കാലമാണെങ്കില്‍ അത്തായുടെ വക ഊഞ്ഞാല്‍ ഉറപ്പാണ്!!
മുറ്റത്ത് നിന്നും കുറച്ച് മാറി ഒരു വലിയ പ്ലാവ് ഉണ്ടായിരുന്നു, അതില്‍ നീളത്തിലുള്ളോരു വടം കൊണ്ട് ഊഞ്ഞാല്‍ കെട്ടും.
ഊഞ്ഞാലാടി രസിക്കാന്‍ കുട്ടികള്‍ മാത്രമായിരുന്നില്ല, മുതിര്‍ന്നവരും ധാരാളം വരുമായിരുന്നു,...
അതില്‍ 'കൊന്തല്‍മറിയല്‍' എന്ന് ഇവിടെയൊക്കെ പറയുന്ന പരിപാടിയുണ്ട്, ഊഞ്ഞാലില്‍ എഴുന്നെറ്റു നിന്നു, വളരെ ശക്തിയായി ആടുകയും, മുകളില്‍ ചെന്നു നേരെ തിരിഞ്ഞു കറങ്ങി....
ഹ്ഹോ അതൊന്നും നല്ലത് പോലെ എഴുതാനൊന്നും കഴിയില്ല, അതൊക്കെ നേരില്‍ കാണേണ്ട കാഴ്ചയാണ്!!
കുറച്ച് ധൈര്യം കൂടി വേണം അങ്ങനെ ഊഞ്ഞാലാടാന്‍, കഷ്ട്ടകാലത്തിനു ഊഞ്ഞാലൊന്നു പൊട്ടിയാല്‍ പണി പാളും!!!
എനിക്ക് 'ധൈര്യം കൂടുതലായിരുന്നതിനാല്‍' അങ്ങനൊരു സാഹസത്തിനു മുതിര്‍ന്നിട്ടില്ല!
പക്ഷേ, ഷഫീക്ക് ചെയ്യുമായിരുന്നു..
എന്നാല്‍ ഏറ്റവും നന്നായി 'കൊന്തല്‍ മറിഞ്ഞിരുന്നത്' അക്കരെയുള്ള ബേബിച്ചായന്‍റെ മകന്‍ സന്തോഷ്' ആയിരുന്നു....
അവനായിരുന്നു അന്നത്തെ ഞങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍!!!
ഇന്നീ പ്ലാവ് ഇവിടില്ല, അത് മുറിച്ച് മാമയുടെ വീട് പണിയാന്‍ ഉപയോഗിച്ചു...
വൈകുന്നേരമാകുമ്പോള്‍ ഞങ്ങള്‍ വീണ്ടും പാടത്തേയ്ക്ക് ഓടും.
കൈയ്യില്‍ ഒരു തോര്‍ത്തും ഒരു ചെറിയ ബക്കറ്റുമുണ്ടാകും. കുളിക്കാനൊന്നുമല്ല കേട്ടോ, മീന്‍ പിടിക്കാനാണ്!
ബക്കറ്റില്‍ പകുതിയോളം വെള്ളം നിറച്ചു നേരത്തെ പറഞ്ഞ 'കുഞ്ഞ്തോടിന്‍റെ' കരയില്‍ വെച്ച ശേഷം തോര്‍ത്തുമായി രണ്ടു പേരും പതിയെ വെള്ളത്തിലേയ്ക്കിറങ്ങും.
തോര്‍ത്തിന്‍റെ ഒരറ്റം ഷഫീക്കും, മറ്റേയറ്റം ഞാനും രണ്ടു കൈകള്‍ കൊണ്ട് നിവര്‍ത്തി പിടിക്കും.
ചെറിയ ചെറിയ മീനുകള്‍ വെള്ളത്തിലുണ്ടാകും, അവകള്‍ മാറിക്കളയാതിരിക്കാനായി ശ്രദ്ധയോടെ വെള്ളം കലങ്ങാതെ, ഉറക്കെ സംസാരിക്കാതെ വളരെ പതിയെയാണ് ഇങ്ങനൊരു കാര്യം ചെയ്തിരുന്നത്....
മീനുകള്‍ ഏതെങ്കിലും ഒരു ഭാഗത്തേയ്ക്ക് മാറുമ്പോള്‍ ആ ഭാഗത്ത് നില്‍ക്കുന്ന ആള്‍ തോര്‍ത്തിനെ താഴ്ത്തി വെള്ളത്തിന് അടിയിലാക്കും, മീന്‍ ഉള്ളില്‍ കയറി എന്ന് കണ്ടാല്‍ പെട്ടെന്ന് തന്നെ തോര്‍ത്ത് ഉയര്‍ത്തുകയും കൂട്ടിപ്പിടിക്കുകയും ചെയ്യും...
അങ്ങനെ ഉയര്‍ത്തുമ്പോള്‍ തോര്‍ത്തിലുള്ള വെള്ളമെല്ലാം ചോര്‍ന്നു പോവുകയും വെള്ളമില്ലാതെ അതിനുള്ളില്‍ അകപ്പെട്ട മീന്‍(ചിലപ്പോള്‍ മീനുകളാകാം..) പിടച്ചു തുടങ്ങും.
വേഗം തന്നെ രണ്ടു പേരും വിജയീ ഭാവത്തോടെ ഉറക്കെ ചിരിച്ചു കൊണ്ട് കരയിലെത്തുകയും തോര്‍ത്ത് വിടര്‍ത്തി അതിനുള്ളിലെ മീനിനെ എടുത്തു ബക്കറ്റില്‍ ഇടും...
ബക്കറ്റിനുള്ളിലെ വെള്ളത്തില്‍ അത് കിടന്നു നീന്തി തുടിക്കുന്നത് നോക്കി കുറേ നേരം രണ്ടു പേരുമിരിക്കും, ബക്കറ്റില്‍ കൈയ്യിട്ടു മീനിനെ കൈവെള്ളയില്‍ വരുത്തുമ്പോള്‍ പരസ്പരം ചിരിക്കും. കുറച്ച് കഴിഞ്ഞിട്ടേ അടുത്തതിനെ പിടിക്കാനിറങ്ങൂ...
നേരം സന്ധ്യയായാല്‍ 'അത്ത' ഉറക്കെ രണ്ടു പേരുടെയും പേര് വിളിക്കും, തിരികെ ഞങ്ങളിവിടെ ഉണ്ടെന്ന് അറിയിക്കാനായി ഒന്നോ രണ്ടോ 'കൂക്കിടും'...
പടിഞ്ഞാറന്‍ ചക്രവാളത്തിലേയ്ക്ക് സിന്ദൂരക്കലയും ചാര്‍ത്തി മെല്ലെ മെല്ലെ യാത്ര പറയുന്ന അസ്തമയസൂര്യനെ 'മുടിയൂര്‍കോണം വയലിലൂടെ' നോക്കിക്കാണുമ്പോള്‍ എന്ത് ഭംഗിയാണെന്നോ ??
പിന്നെ അധിക നേരം വയലില്‍ നില്‍ക്കില്ല, അവിടന്ന് കയറി വീട്ടില്‍ ചെല്ലും... ദേഹം മുഴുവന്‍ ചേറും ചെളിയുമായത് എങ്ങനെയെന്നു ചോദിച്ചാല്‍ ഒരു 'ചളിച്ച ചിരി' മാത്രമേ ഉണ്ടാവുകയുള്ളൂ...
പിന്നെയുള്ളത് ഒരു കുളി, ഭക്ഷണം ഉറക്കം ഇത്രയുമാണ്....
ഞാനും ഷഫീക്കും ഒന്നു ചേര്‍ന്നാല്‍ ആകെപ്പാടെ ബഹളം ഇല്ലാതെയിരിക്കുന്നത് 'ഈര്‍ക്കിലി' കളിക്കുമ്പോഴായിരുന്നു...
ഈര്‍ക്കിലിനെ കുറേ കഷണങ്ങളാക്കിയ ശേഷം കൈയ്യിലെടുത്തു തിരുമ്മിയ ശേഷം തറയിലിടും !!
എന്നിട്ട് അതിനെ മറ്റൊരു ഈര്‍ക്കില്‍ കൊണ്ട് വേര്‍തിരിക്കണം, ഇങ്ങനെ വേര്‍തിരിക്കുമ്പോള്‍ ഒരെണ്ണം പോലും അനങ്ങാന്‍ പാടില്ല!!
അനങ്ങിയാല്‍ പോയി ! പിന്നെ അടുത്ത ആളുടെ അവസരമാണ്...
അങ്ങനെ കുറേ നേരമാകുമ്പോള്‍ വേര്‍തിരിക്കാനുള്ള ഈര്‍ക്കിലികളുടെ എണ്ണം കുറയുകയും, പിന്നെ നല്ല ശ്രദ്ധിച്ചു കളിക്കണം, അപ്പോഴേക്കും പരസ്പരം നല്ല ആവേശവുമാകും, അവസാനം ഒരാള്‍ ജയിക്കുകയും ചെയ്യുന്നു...
രണ്ടും അതില്‍ കൂടുതലും ആളുകള്‍ക്ക് കളിക്കാവുന്ന ഒരു കളിയാണിത്...
ഞാന്‍ ആദ്യമായി 'വള്ളത്തില്‍' കയറിയതും അത്തായുടെ കൂടെയാണ് കേട്ടോ, അതുമൊന്നു വിവരിച്ചോട്ടെ...
ഷഫീക്കിന്‍റെ കൂടെ ഈര്‍ക്കിലി കളിച്ചു കൊണ്ട് വീടിന്‍റെ ഉമ്മറപ്പടിയില്‍ ഇരിക്കുമ്പോഴാണ് 'അത്ത' എവിടെയോ പോകാനായി വേഷം ധരിച്ച് പുറത്തിറങ്ങുന്നത് കണ്ടത്.
"അത്ത എവിടെ പോകുന്നു?" ഞാനാണ് അത്തയോട് അങ്ങനെ ചോദിച്ചത്.
" തേങ്ങയെടുക്കാനുണ്ടെടാ മക്കളേ.." ഷര്‍ട്ടിന്‍റെ കൈ മടക്കി വെയ്ക്കുന്നതോടൊപ്പം അത്ത മറുപടി പറഞ്ഞു.
"ഞങ്ങളും വരട്ടെ.."
വാതില്‍ക്കല്‍ നില്‍ക്കുന്ന 'അമ്മച്ചി'(മുത്തശ്ചി)യുടെ മുഖത്ത് നോക്കി, ഒന്നു പിന്തുണ തരൂ, എന്ന് ആംഗ്യം കാണിച്ചു കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു...
"മക്കളെക്കൂടി കൊണ്ട് പോയീന്നേ, ഇവിടെക്കിടന്നു എന്തെങ്കിലും കുരുത്തക്കേടുകളൊപ്പിച്ചാലോ?? "
സത്യത്തില്‍ അമ്മച്ചിക്ക് ഞങ്ങളെ പേടിയായിരുന്നു, ഞങ്ങള്‍ അത്ര മോശക്കാരല്ലായിരുന്നേ !!!
അങ്ങനെ അത്തയുടെ കൂടെ വിട്ടു...
റോഡില്‍ നിന്നും ഒരു ഇടതൂര്‍ന്ന വഴിയിലൂടെ നടന്നു വേണം ഈ വീട്ടിലെത്താന്‍, റോഡും അവിടെ തീരുകയാണ്,
വലത്തേയ്ക്ക് തിരിഞ്ഞു കുറേ പടികള്‍ ഇറങ്ങി ചെല്ലുന്നത് മുടിയൂര്‍കോണം വയലിലേയ്ക്കാണ്!
വീട്ടിലേയ്ക്കുള്ള വഴി തുടങ്ങുന്നിടത്ത് റോഡിനോട് ചേര്‍ന്നു മണ്ണ് കൊണ്ട് കെട്ടി ഒരു ഓല മേഞ്ഞ കടയുണ്ടായിരുന്നു!
ഞങ്ങളുടെ 'തമ്പുരാന്‍ മാമായുടെ' കട !
( അമ്മച്ചിയുടെ മൂത്ത സഹോദരന്‍ ആയിരുന്നു. 'ബഷീര്‍ റാവുത്തര്‍' എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും 'തമ്പുരാന്‍' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്...
ക്ഷമിക്കണം അദ്ദേഹത്തിന് ഈ പേര് വന്ന ചരിത്രമൊന്നും എനിക്കറിയില്ല കേട്ടോ...
ഒന്നറിയാം, കരള്‍ സംബന്ധമായ ഒരു അസുഖം വന്നു മരണപ്പെട്ടപ്പോള്‍ താഴ്ന്ന ജാതിയില്‍പെട്ട ഒരുപാട് പേര്‍ " ഞങ്ങടെ തമ്പുരാനേ " എന്ന് ഉറക്കെ വിളിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു...)
കടയില്‍ നിന്നും നാരങ്ങ മിടായിയും, കപ്പലണ്ടിയും ഞങ്ങള്‍ക്ക് മതിവരുവോളം കഴിക്കാന്‍ തരുമായിരുന്ന 'തമ്പുരാന്‍ മാമയും ഒരു സ്നേഹത്തിന്‍റെ നിറകുടമായിരുന്നു എന്ന് ഉറപ്പാണ്...
ഈ കടയുടെ പുറകു വശത്തായിരുന്നു അത്തയുടെ 'വാഹനം' പാര്‍ക്ക് ചെയ്തിരുന്നത്, അതേ, അത്തായുടെ വാഹനമെന്നത് ഒരു സൈക്കിള്‍ ആയിരുന്നു...ഒരു 'ഫുള്‍സൈക്കിള്‍' !!
അതിന്‍റെ പുറകിലെ 'കാരിയര്‍' ( സാധങ്ങള്‍ കൊണ്ട് പോകാനും, ഇരിക്കാനും മറ്റുമുള്ളത് ) സ്വല്പം വീതിയുള്ളതായിരുന്നു, അത്ത പ്രത്യേകം പണിയിച്ചതായിരിക്കാം!
അത്തയുടെ കൂടെ സൈക്കിളില്‍ പോകുന്നത് ആദ്യമായിട്ടൊന്നുമല്ല കേട്ടോ...
സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ച ശേഷം ഞങ്ങളെ രണ്ടു പേരെയും കയറ്റി പുറകിലിരുത്തും... ആദ്യം ഞാനാണ് കയറുക, എനിക്ക് ഒരല്‍പം തടി കൂടുതലായിരുന്നേ...
(എനിക്കന്നു ആറോ ഏഴോ വയസ്സുണ്ടായിരുന്നുവെന്നു തോന്നുന്നു...രണ്ടു പേരുടെയും വേഷം അന്ന് മുട്ടോളം വരുന്ന ബര്‍മ്മൂടയും ബനിയനുമായിരുന്നു ) ...
കാലുകള്‍ സൈക്കിളിന്‍റെ ടയറിനിടയിലെ കമ്പികളില്‍ തട്ടി മുറിവേല്‍ക്കാതിരിക്കാന്‍ നിവര്‍ത്തി വെയ്ക്കുമായിരുന്നു,
കുറച്ച് നേരം അങ്ങനെ സൈക്കിള്‍ പിടിച്ചു നടന്ന ശേഷം അത്ത സൈക്കിളിന്‍റെ ഇടത്തേ പെടലില്‍ ഒരു കാലില്‍ കയറിനിന്ന് കുറച്ച് മുന്നോട്ടു പോകും ഓടിക്കൊണ്ടിരിക്കെ തന്നെ സീറ്റില്‍ ഇരുന്ന ശേഷം മറ്റേ കാല്‍ മുന്നിലെ സൈക്കിളിന്‍റെ ഇരുമ്പ്പൈപ്പിന് മുകളിലൂടെ അപ്പുറത്തെ പെടലില്‍ വെയ്ക്കും, ഇങ്ങനെ കയറുമ്പോള്‍ സൈക്കിള്‍ ഒന്നു ചരിയുമെങ്കിലും കുഴപ്പമൊന്നുമുണ്ടാകില്ല...
നല്ല ബാലന്‍സ് ഇല്ലെങ്കില്‍ കുഴപ്പമാവുകയും ചെയ്യും..അത് വേറെ കാര്യം!!!
അത്ത ഇരിക്കുമ്പോള്‍ സീറ്റിനു പിന്നിലെ സ്പ്രിംഗ് കുതിയ്ക്കും, അതിനിടയില്‍ കൈ അകപ്പെടാതെ പിടിച്ചിരിക്കുവാന്‍ ഞങ്ങള്‍ക്കും ബാലന്‍സ് വേണമായിരുന്നു ..
എന്‍റെ മുതുകില്‍ മുഖമമര്‍ത്തി ഷഫീക്ക് ചിരിക്കും, കൂടെ ഞാനും... ഇറക്കങ്ങളില്‍ കാറ്റും വീശി സൈക്കിള്‍ പായുമ്പോള്‍ എന്ത് സന്തോഷമാണെന്നോ...
രണ്ടു പേരും 'ഹൂ ഹൂ' എന്ന് കൂവി വിളിക്കുന്നുണ്ടാവും ...
അത്ത ഇടയ്ക്കിടെ ഒരു കൈകൊണ്ട് പുറകില്‍ തപ്പി നോക്കും, രണ്ടു പേരും സുരക്ഷിതരാണോ എന്നറിയാനായിരിക്കും...
പോകുന്ന വഴിയില്‍ ഏതെങ്കിലും ചായക്കടയുടെ മുന്നില്‍ നിര്‍ത്തി ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി ചായയും വയറു നിറയെ ദോശയോ അപ്പമോ, അതിനൊപ്പം കടലക്കറിയൊ കിഴങ്ങ് കറിയോ ഓക്കെ വാങ്ങി തരുമായിരുന്നു!
പക്ഷേ ഒരു 'നിബന്ധന', അത് പാത്രത്തില്‍ അല്‍പ്പം പോലും ബാക്കി വെയ്ക്കരുത് എന്നതാണ്. അത് അത്താക്ക് ഇഷ്ട്ടമല്ല!!
ഇനി വള്ളത്തില്‍ കയറിയ ദിവസത്തിലേയ്ക്ക് വരാം...
വെളിനല്ലൂര്‍ എന്ന സ്ഥലത്തായിരുന്നു ഞങ്ങളെ കൊണ്ട് പോയത്, ഇത്തിക്കരയാറിന്‍റെ തീരം!!
വരുന്ന വഴി 'കാളവയല്‍' എന്നറിയപ്പെടുന്ന വലിയ കാളച്ചന്തയും ഉത്സവവുമൊക്കെ നടത്തപ്പെടുന്ന സ്ഥലത്തുള്ള ചായക്കടയില്‍ നിന്നുമായിരുന്നു പ്രഭാത ഭക്ഷണം കഴിച്ചതെന്ന് ഇന്നുമോര്‍ക്കുന്നു!!!
ആറിന്‍റെ തീരം മുഴുവന്‍ തെങ്ങിന്‍ തോപ്പുകളാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അത്തായുടെ കൂട്ടുകാരനും പ്രധാന കസ്റ്റമറുമായിരുന്ന 'ചെങ്ങനാടന്‍ സാറിന്‍റെ' തോട്ടത്തിലായിരുന്നു ഞങ്ങളെത്തിയത്.
( ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് മാത്യുവെന്നോ, ജേക്കബെന്നോ ആയിരുന്നു, കൃത്യമായി ഞാനോര്‍ക്കുന്നില്ല, അത്ത ഇദ്ദേഹത്തെ ചെങ്ങനാടന്‍ സാര്‍ എന്ന് വിളിക്കുമ്പോള്‍ അദ്ദേഹം അത്തയെ 'കൊപ്ര മുതലാളി' എന്ന് വിളിക്കും. എന്നാലും ഇവര്‍ നല്ല കൂട്ടുകാരായിരുന്നു)
തേങ്ങ അടര്‍ത്തുവാന്‍ തെങ്ങു കയറ്റക്കാരനെയും കൂട്ടി അദ്ദേഹം തെങ്ങിന്‍ തോട്ടത്തില്‍ നില്‍പ്പുണ്ടായിരുന്നു...
ഞങ്ങളെ കണ്ടപാടെ :- " ഹാഹ് എത്തിയോ, ഇതെന്താ രണ്ടു ശിങ്കിടികളുമുണ്ടല്ലോ? "
എന്ന് പറഞ്ഞ് ഞങ്ങളെ നോക്കി ഒരു ചിരിയും തന്നു.
" ഇതു മൂത്ത മോളുടെ മോനാ, മറ്റേതു രണ്ടാമത്തെ മോളുടെ" ...
ഞങ്ങളെ പരിചയപ്പെടുത്തിക്കൊടുത്തു...
( ഒരിക്കല്‍ പോലും അത്ത തന്‍റെ പെണ്മക്കളെ 'മോളേ, മക്കളേ' എന്നല്ലാതെ മറ്റൊന്നും വിളിച്ചു ഞാന്‍ കേട്ടിട്ടില്ല )
ചെങ്ങനാടന്‍ സാര്‍ ഞങ്ങളുടെ തലയില്‍ തടവിക്കൊണ്ട് പേരും, പഠിക്കുന്ന ക്ലാസ്സുമൊക്കെ ചോദിച്ചറിഞ്ഞു...
എന്നിട്ട് തേങ്ങവെട്ടുകാരനോട് :- " ഇവന്മാര്‍ക്ക് നല്ല രണ്ട് കരിക്ക് അടര്‍ത്തണം കേട്ടാ, ആ ചെന്തെങ്ങീന്ന് ആയിക്കോട്ടെ..." കുറച്ചപ്പുറത്ത് നില്‍ക്കുന്ന ചുവന്ന നിറത്തില്‍ തേങ്ങ കുലയ്ക്കുന്ന തെങ്ങിനെ ചൂണ്ടിക്കാട്ടിയ ശേഷം പറഞ്ഞു
" രണ്ടെണ്ണം കൂടെ അടര്‍ത്തെടോ..." അത് പറഞ്ഞത് അത്തയാണ്
" എന്നാല്‍ ആ നില്‍ക്കുന്ന കുല മുഴുവനായി അടര്‍ത്തിക്കോ, വീട്ടുകാര്‍ക്ക് കൊടുത്തില്ലെന്ന പരാതിയും കേള്‍ക്കണ്ടാ ഹ ഹ ഹ "
ചെങ്ങനാടന്‍ സാര്‍ ഇതു പറഞ്ഞു ഉറക്കെ ചിരിക്കുമ്പോള്‍ .. കൂടെ അത്തായും ചിരിച്ചു !
എന്തായാലും ഞങ്ങള്‍ കാരണം എല്ലാവര്‍ക്കും കരിക്ക് കുടിക്കാനായി, ചെന്തെങ്ങിലെ നല്ല മധുരമുള്ള കരിക്ക്!!!
അടര്‍ന്നു വീഴുന്ന തേങ്ങ വാരിക്കൂട്ടുവാന്‍ പണിക്കാര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ആ ജോലിയില്‍ കൂട്ട് ചേര്‍ന്നു...
രണ്ട് തേങ്ങയുമായി പ്രയാസപ്പെടുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് അത്ത പറഞ്ഞതോര്‍ക്കുന്നു :-
" ങാ.. അനങ്ങട്ടെ മക്കളേ, ആ തടിയൊക്കെ ഒന്നു കുറയട്ടെടാ..."
വാരിക്കൂട്ടിയ തേങ്ങ എണ്ണി തിട്ടപ്പെടുത്തുന്ന ജോലി എന്നെയും ഷഫീക്കിനെയും ഏല്‍പ്പിച്ചു അത്ത മാറി നിന്നു...
രണ്ട് ഭാഗത്ത് നിന്നായി ഞങ്ങള്‍ എണ്ണുകയും, എണ്ണിയവ ഒരു വശത്തേയ്ക്ക് മാറ്റിയിടുകയും ചെയ്തു...
ശരിക്ക് തളര്‍ന്നു പോയെങ്കിലും ഞങ്ങളുടെ കണക്കുകള്‍ അത്ത ചോദിച്ചറിഞ്ഞ് " മിടുക്കന്മാര്‍" എന്ന് അനുമോദിച്ചപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനവും തോന്നി...ക്ഷീണമൊക്കെ പമ്പ കടന്നു!!
ഇനി ചെങ്ങനാടന്‍ സാറിന്‍റെ തെങ്ങിന്‍തോപ്പുള്ളത് പുഴയുടെ മറുവശത്താണ്!
അവിടേയ്ക്കു പോകുവാന്‍ കുറച്ച് താഴേയ്ക്ക് ചെന്നാല്‍ കടത്തുവള്ളമുണ്ട് , വെളിനല്ലൂര്‍ പഞ്ചായത്ത് വകയാണ്!
ഞങ്ങള്‍ അവിടെ ചെന്നു.
ശാന്തമായി ഒഴുകുന്ന പുഴ, വെള്ളത്തിന് 'കടുംപച്ച' നിറമായിരുന്നു അവിടെ, നല്ല ആഴമുണ്ടാകാം!
തുഴക്കാരന്‍ വള്ളവുമായി മറുകരയില്‍ നിന്നും ആളിനെ എടുത്തു വരുന്നുണ്ട്, ഇവിടെ ഞങ്ങളെ കൂടാതെ ഒരുപാട് പേര്‍ കാത്തു നില്‍പ്പുണ്ട്...
വള്ളം വന്നു ആളിറങ്ങിയ ഉടനെ ഇവിടുള്ള യാത്രക്കാര്‍ കയറാന്‍ തുടങ്ങി... കൂട്ടത്തില്‍ ഞങ്ങളും..
അത്ത എന്നെയും ഷഫീക്കിനെയും ആദ്യം എടുത്തു വള്ളത്തില്‍ ഇരുത്തി,
ഇരിക്കാനായി കുറേ പലകകള്‍ ഉറപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു...
എനിക്ക് നേരെ എതിര്‍ വശത്തുള്ള പലകയിലാണ് അവന്‍ ഇരുന്നത്..
ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു, ആദ്യമായി വള്ളത്തില്‍ കയറുന്നതിന്‍റെ അങ്കലാപ്പുമുണ്ടായിരുന്നു...
തുഴക്കാരന്‍ കനം കുറഞ്ഞ് നല്ല നീളത്തിലുള്ളോരു മരക്കൊമ്പ് ആയിരുന്നു തുഴയായി ഉപയോഗിച്ചത്...
അയാള്‍ ശക്തമായി തുഴയെ വെള്ളത്തിനടിയിലെയ്ക്ക് കുത്തിയിറക്കുമ്പോള്‍ വള്ളം നീങ്ങുകയാണ്... അങ്ങനെ ചെയ്യുമ്പോള്‍ ഒരു ലുങ്കി മാത്രം ധരിച്ചിട്ടുള്ള അയാളുടെ വാരിയെല്ലുകള്‍ എല്ലാം നല്ല വ്യക്തമായി കാണാമായിരുന്നു ...
വെള്ളത്തിന്‍റെ ഓളപ്പരപ്പുകള്‍ക്ക് അനുസരിച്ച് ചെറുതായി കുലുങ്ങി കുലുങ്ങിയുള്ള ആ യാത്ര ജീവിതത്തില്‍ എനിക്ക് മറക്കാന്‍ കഴിയില്ല...
മനസ്സിന് ഒരു പ്രത്യേക കുളിര്‍മയാണ് നാം വള്ളത്തില്‍ യാത്ര ചെയ്യുമ്പോഴുണ്ടാവുക...
പ്രകൃതിയുടെ വരദാനമല്ലേ ഈ പുഴയൊക്കെ, അത് കൊണ്ടാവാം...
പിന്നീടും ഞാന്‍ വള്ളത്തില്‍ യാത്ര ചെയ്തിട്ടുണ്ട്, ഈ സുഖമുള്ള അനുഭവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല,
പുഴയിലൂടെ പോകുന്ന വള്ളത്തെ കാണാന്‍ തന്നെ എന്ത് ഭംഗിയാണ്,
ഒരു പടം ഞാന്‍ വരയ്ക്കുകയുണ്ടായി, അത് ഹയര്‍ സെക്കണ്ടറി കലോത്സവത്തില്‍ 'ചിത്രരചനയില്‍' ഒന്നാം സ്ഥാനം നേടി തരുകയും ചെയ്തു...അത് മറ്റൊരു കഥ !!! )
അങ്ങനെ ഞങ്ങള്‍ മറു കരയിലെത്തി...വള്ളം കരയോട് ചേര്‍ന്നു...ആളുകള്‍ ഇറങ്ങുന്നു...എന്നെ എടുത്തിറക്കിയത് ചെങ്ങനാടന്‍ സാറായിരുന്നു...
പൂര്‍ണ്ണമായും കരയില്‍ കാലു കുത്താനാവില്ല, ഒരു കാല്‍ വെള്ളത്തില്‍ വെച്ച ശേഷമേ കര കിട്ടൂ...
കരയില്‍ കയറിയ ശേഷമേ അദ്ദേഹം എന്നെ താഴെയിറക്കിയുള്ളൂ...
ഇറങ്ങിയ ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഷഫീക്കും പിന്നില്‍ അവനെ താങ്ങിയെടുത്ത് കൊണ്ട് അത്തായും ഇറങ്ങുന്നു...
വള്ളത്തില്‍ നിന്നു കൊണ്ട് തന്നെ അവനെ അത്ത കരയിലേയ്ക്ക് കയറിക്കോളാന്‍ പറഞ്ഞു കൊണ്ട് വള്ളത്തിനു പുറത്തേയ്ക്ക് എടുത്തിറക്കി! എന്നിട്ട് അത്ത ഇറങ്ങാനായി തുനിയുമ്പോള്‍ ഇവനെന്ത് ചെയ്തെന്നോ!!!!!!!!!!!
എന്‍റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് വെള്ളത്തില്‍ നിന്നും കരയിലേയ്ക്കൊരു പൊങ്ങിച്ചാട്ടം!!
ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നിടത്തായിരുന്നു അവന്‍റെയീ കളി..
എന്താണ് സംഭവിച്ചിട്ടുണ്ടാവുക ???
'പിധോം' ...
അവിടെ മറിഞ്ഞു വീണു!!!! പിന്നല്ലാതെന്താ...
ദേഹം നിറയെ ചെളിയും വെള്ളവുമായിരുന്ന അവനെ അത്ത പൊക്കിയെടുത്തു വരുമ്പോള്‍ ഒരു 'എലിക്കുഞ്ഞിനെ' പോലെ തോന്നി....
പിന്നെ ചെളിയില്ലാത്ത ഒരു ഭാഗത്ത് പോയിരുന്ന് അത്ത അവനെ കഴുകിയെടുക്കുമ്പോള്‍ ഞാനും കൂടി സഹായത്തിന്...
ഇതു കൊണ്ട് തന്നെയാണ് ആദ്യത്തെ 'ജലയാത്ര' എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമായി മാറിയത്...
ഇനിയും ഒരുപാട് അനുഭവങ്ങള്‍ അത്തയോടൊപ്പം ഉണ്ടായിട്ടുണ്ട്, എല്ലാമൊന്നും ഇവിടെ വിവരിക്കുന്നില്ല കേട്ടോ...
ആയൊരു കാലഘട്ടമൊന്നും ഇനിയുണ്ടാവില്ലല്ലോ, എന്നോര്‍ക്കുമ്പോള്‍ ഒരു ചെറിയ നൊമ്പരം ഇല്ലാതില്ല!!!
ഇടയ്ക്കിടെ അത്ത മക്കളുടെയൊക്കെ വീടുകളില്‍ വരുമായിരുന്നു, പക്ഷേ ഒരു ദിവസം പോലും അവിടെ തങ്ങാന്‍ അത്തക്ക് കഴിയില്ല..
എന്തോ അന്ന് തന്നെ മടങ്ങണമെന്ന് പറയും...എന്തെങ്കിലും കഴിച്ചാലായി, ഇല്ലെങ്കിലായി... അത്ത വരുന്ന ദിവസം തന്നെ തിരിച്ച് പോകും!
പെണ്മക്കളില്‍ കുറച്ച് ദൂരെ താമസിക്കുന്നത് എന്‍റെ ഉമ്മയായിരുന്നു, അത് കൊണ്ട് തന്നെ ഉമ്മാക്ക് ഒരു ദിവസം പോലും അത്ത വീട്ടില്‍ താമസിക്കാതെ പോകുന്നത് വിഷമം ആയിരുന്നു...
പക്ഷേ, അമ്മച്ചി വന്നാല്‍ കുറേ നാള്‍ വീട്ടിലുണ്ടാകും...
അമ്മച്ചി കൂടെയില്ലാത്ത സമയങ്ങളില്‍ അത്ത ഭക്ഷണം മക്കളുടെ ആരുടെയെങ്കിലും വീട്ടില്‍ നിന്നും കഴിക്കുമെങ്കിലും ഉറക്കം സ്വന്തം വീട്ടില്‍ തന്നെയായിരുന്നു...
അത്തായുടെ കച്ചവടമോ സ്വഭാവ രീതികളോ ഒരിക്കലും മാറിയിരുന്നില്ല, മറ്റൊരാളിലും ബുദ്ധിമുട്ട് വരുത്താതെ തന്നെ കഴിഞ്ഞു...
ആ സ്നേഹം അതേപോലെ നിലനിര്‍ത്തി...
ഞാന്‍ ആദ്യമായി സൗദിയിലേയ്ക്കു യാത്ര തിരിക്കുന്നതിന്‍റെ ഒരാഴ്ച മുമ്പ് അത്ത വീട്ടില്‍ വന്നിരുന്നു...
ബസ് സ്റ്റാന്റ് വരെ എന്‍റെ ബൈക്കിന്‍റെ പുറകില്‍ കയറി വന്നു...
മൂത്ത ചെറുമകന്‍റെ കൂടെ അങ്ങനെ യാത്ര ചെയ്യുമ്പോള്‍ അത്തായുടെ മുഖത്ത് വല്ലാത്തൊരു അഭിമാന ഭാവം കാണുകയും ചെയ്യുമായിരുന്നു... ആ യാത്രയില്‍ ഒരുപാട് വിലപ്പെട്ട ഉപദേശങ്ങളും തന്നിരുന്നു, ജീവിതത്തിന്‍റെ വിജയത്തിന് അത്യാവശ്യം വേണ്ട ഉപദേശങ്ങള്‍....
"ഞാന്‍ ഓയൂര്‍ കൊണ്ടാക്കാം അത്താ" എന്ന് പറഞ്ഞപ്പോള്‍
" വേണ്ട മക്കളേ നിനക്ക് ആരെയോ കാണാന്‍ പോകണമെന്ന് പറഞ്ഞിരുന്നപ്പോഴല്ലേ അത്ത വന്നത്, മക്കള് പൊയ്ക്കോ, അത്താക്ക് എന്‍റെ ചേട്ടനെ ഒന്നു കാണണം "
( അന്ന് സുഖമില്ലാതെ ഒരു ജ്യേഷ്ടന്‍ പള്ളിക്കല്‍ എന്ന സ്ഥലത്തുണ്ടായിരുന്നു, ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല - അദ്ദേഹത്തെ കാണാന്‍ പോകുന്ന വഴിയിലുള്ള ബന്ധു വീട്ടിലെല്ലാം അത്ത പോയിരുന്നുവെന്നും പിന്നീടറിഞ്ഞു..)
ഞാന്‍ യാത്രയാകുന്നതിന്‍റെ തലേരാത്രി അത്ത, കുഞ്ഞുമ്മായുടെ (ഉമ്മായുടെ ഇളയ അനിയത്തി) മൊബൈലില്‍ നിന്നും വിളിച്ചിട്ട് എന്നോട് പറഞ്ഞു:-
" മക്കളേ , ഒന്നു ഇവിടം വരെ വന്നിട്ട് പോകാമോ, ഇനി ഈ അത്തക്ക് എന്‍റെ പൊന്നുമോന്‍ തിരികെ വരുമ്പോള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ???"
ഈ വാക്കുകള്‍ മനസ്സില്‍ ഒരു നൊമ്പരമായി ഇന്നുമുണ്ട്!!!
"അത്ത അങ്ങനൊന്നും പറയല്ലേ, ഞാന്‍ അത്തായുടെ അടുത്ത് വന്നിട്ടേ പോകുന്നുള്ളൂ"
അങ്ങനെ ഞാനും ഉമ്മയും സഹോദരങ്ങളും,(ബാപ്പ അന്ന് സൗദിയിലായിരുന്നു!!) അന്ന് രാത്രി തന്നെ ഒയൂരെത്തി അത്തയെ കണ്ടു!!
അത്തായുടെ മുഖത്ത് അപ്പോഴൊരു പ്രകാശം തെളിയുകയായിരുന്നു...
അവിടെ നിന്നുമാണ് ഞാന്‍ സൗദിയിലേയ്ക്കു യാത്ര തിരിക്കുന്നത്...
സൗദി അറേബ്യയില്‍ വന്നതിന്‍റെ മൂന്നാം നാള്‍, ഇവിടത്തെ സിം കാര്‍ഡ് വാങ്ങി മൊബൈലില്‍ ഇട്ട ശേഷം വീട്ടില്‍ എന്‍റെ പുതിയ നമ്പര്‍ കൊടുത്ത്,
അതിലേയ്ക്ക് വന്ന ആദ്യത്തെ കാള്‍........................................
അതെന്‍റെ അത്തായുടെ 'മരണ' വാര്‍ത്ത പറഞ്ഞു കൊണ്ടുള്ളതായിരുന്നു...
ഒരു സ്നേഹദീപം അകാലത്തില്‍ പൊലിഞ്ഞുവെന്ന വാര്‍ത്ത!!!
ഇനിയും മരിച്ചിട്ടില്ലാത്ത മനോഹരമായ ഒരു കുട്ടിക്കാലത്തില്‍ നിന്നുള്ള ഓര്‍മ്മകള്‍.സുന്ദരമായി എഴുതി..കൂടെ അത്തയെ കണ്ട സുഖവും കിട്ടി;ഒപ്പം നീറുന്നൊരു നൊമ്പരവും !ഭാവുകങ്ങള്‍ ബൈജു !
ഇനിയും മരിച്ചിട്ടില്ലാത്ത മനോഹരമായ ഒരു കുട്ടിക്കാലത്തില്‍ നിന്നുള്ള ഓര്‍മ്മകള്‍.സുന്ദരമായി എഴുതി..കൂടെ അത്തയെ കണ്ട സുഖവും കിട്ടി;ഒപ്പം നീറുന്നൊരു നൊമ്പരവും !ഭാവുകങ്ങള്‍ ബൈജു !
ReplyDeleteThis comment has been removed by the author.
ReplyDeleteനന്ദി സഹോദരീ...
ReplyDeleteരസകരമായ ജീവനുള്ള അനുഭവങ്ങളും ഓര്‍മ്മിക്കാന്‍ എന്നും കുറെ നല്ല നിമിഷങ്ങളും...
ReplyDeleteവായിച്ചു അല്ലേ?? കമ്മന്റിനു നന്ദി ഇക്കാ...
ReplyDelete